കേരളീയം അവസാന ദിവസമായ നവംബർ ഏഴിനാണ് ഫുഡ്‌കോർട്ടിൽ ഏറ്റവും കൂടുതൽ വിറ്റുവരവ് ലഭിച്ചത്. 18.56 ലക്ഷം രൂപ. ബ്രാൻഡഡ് ഭക്ഷ്യവിഭവങ്ങളുടെ ശ്രേണിയിൽ പുതുമയിലും സ്വാദിലും വേറിട്ടു നിന്ന അട്ടപ്പാടിയുടെ വനസുന്ദരി ഏറ്റവും കൂടുതൽ വിറ്റുവരവ് നേടി ഫുഡ്‌കോർട്ടിലെ താരമായി. 15.63 ലക്ഷമാണ് സംരംഭകർ സ്വന്തമാക്കിയത്. കുടുംബശ്രീ ഉൽപന്ന പ്രദർശന വിപണന മേളയിലും ആകർഷകമായ വിറ്റുവരവ് നേടാനായി. ഏറ്റവും കൂടുതൽ നവംബർ അഞ്ചിനാണ്. 10.08 ലക്ഷം രൂപ.
കുടുംബശ്രീ സൂക്ഷ്മസംരംഭ മേഖലയിൽ പ്രവർത്തിക്കുന്ന പതിനാല് കാന്റീൻ കാറ്ററിങ്ങ് യൂണിറ്റുകളാണ് ഫുഡ് കോർട്ടിൽ പങ്കെടുത്തത്. ഉദ്ഘാടന ദിനം മുതൽ കുടുംബശ്രീയുടെ ‘മലയാളി അടുക്കള’യിലേക്ക് ഭക്ഷണപ്രേമികൾ ഒഴുകിയെത്തുകയായിരുന്നു. കേരളത്തനിമയുള്ള നാടൻ ഭക്ഷ്യവിഭവങ്ങളുടെ സ്വാദും വൈവിധ്യവുമാണ് ‘മലയാളി അടുക്കള’ക്ക് വമ്പിച്ച ജനപങ്കാളിത്തം നേടിക്കൊടുത്തത്.