ജപ്പാനിലെ നാഷണൽ സെന്റർ ഫോർ ഗ്ലോബൽ ഹെൽത്ത് ആൻഡ് മെഡിസിനിലെ (എൻ.സി.ജി.എം) മുതിർന്ന ഉദ്യോഗസ്ഥരായിരുന്നു പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്. എൻ.സി.ജി.എമ്മിന് കീഴിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ ഔട്ട്ബ്രേക്ക് ഇന്റലിജൻസ്, കപ്പാസിറ്റി ബിൽഡിങ് ആൻഡ് ഡിപ്ലോയ്മെന്റ് കോഡിനേഷൻ സെന്റർ (ജി.ഐ. സി) ഡെപ്യൂട്ടി ഡയറക്ടർ ഡോ. യുകിമാസ മറ്റ്സുസാവയുടെ നേതൃത്വത്തിലായിരുന്നു ആറംഗ സംഘം എത്തിയത്. എൻ.സി.ജി.എമ്മിലെ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ സെന്റർ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഡയറക്ടർ ഡോ. ഷിനിചിറോ മോറിയോക്ക, ഡോ. യുതാരോ അകിയാമ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസിലെ വെറ്ററിനറി സയൻസ് വിഭാഗം മുഖ്യ ഗവേഷകനായ ഡോ. യോഷിഹിരോ കാക്കു, സെന്റർ ഫോർ ഫീൽഡ് എപ്പിഡെമിക് ഇന്റലിജൻസ് റിസർച്ച് ആൻഡ് പ്രൊഫഷണൽ ഡെവലപ്‌മെന്റിലെ ഗവേഷകനായ ഡോ. ചിയാക്കി ഇകെന്യൂ എന്നിവരായിരുന്നു സംഘത്തിലെ മറ്റുള്ളവർ.
സംസ്ഥാനത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ നിപയെ ലോകത്തിന് തന്നെ മാതൃകയാകുന്ന പ്രതിരോധ പ്രവർത്തനങ്ങളിലൂടെയായിരുന്നു വരുതിയിലാക്കിയത്. രോഗം മൂർച്ഛിച്ച് വെന്റിലേറ്ററിൽ കഴിയേണ്ടി വന്ന രോഗിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത് ലോകത്തു തന്നെ ആദ്യ സംഭവമായിരുന്നു. ഇതു സംബന്ധിച്ച് അന്തർദേശീയ മാധ്യമങ്ങളിൽ അടക്കം വന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ട ജപ്പാനിലെ ആരോഗ്യ വകുപ്പ് മേധാവികൾ ഇന്ത്യയിലെ ജപ്പാൻ എംബസി വഴി വിവരങ്ങൾ ശേഖരിക്കുകയും നിപ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഡോക്ടർമാരുമായി ആശയവിനിമയം നടത്താൻ ആസ്റ്റർ നോർത്ത് കേരള ക്ലസ്റ്റർ ക്രിട്ടിക്കൽ കെയർ വിഭാഗം ഡയറക്ടർ ഡോ. എ.എസ് അനൂപ് കുമാറിനെ സമീപിക്കുകയായിരുന്നു.