അഫി ഫാർമ വിഷ പദാർത്ഥങ്ങൾ അടങ്ങിയ കഫ് സിറപ്പുകൾ ആണ് ഉൽപ്പാദിപ്പിക്കുന്നതെന്നും അവ നിരോധിക്കണമെന്നും കുറ്റക്കാർക്ക് ഉചിതമായ ശിക്ഷ നൽകണമെന്നും ഇന്തോനേഷ്യയിലെ ആരോഗ്യമന്ത്രാലയം 200 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു നിയമ പോരാട്ടം. 2022 ജനുവരി മുതലാണ് ഇന്തോനേഷ്യയിൽ കുട്ടികളിൽ വൃക്കരോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. മരുന്നുകളിൽ കാണപ്പെട്ട എഥിലീൻ ഗ്ലൈക്കോൾ, ഡൈതൈലീൻ ഗ്ലൈക്കോൾ എന്നിവയാണ് വൃക്കരോഗത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ. ചില ഉൽപ്പന്നങ്ങളിൽ ഗ്ലിസറിന് പകരം വില കുറഞ്ഞ മറ്റ് ബദലുകൾ ഉപയോഗിച്ചതായും പരിശോധനയിൽ കണ്ടെത്തിയിരുന്നു.
കഫ് സിറപ്പിൽ ഉപയോഗിക്കുന്ന ചേരുവകൾ കമ്പനി പരിശോധിച്ചിട്ടില്ലെന്നും പകരം അതിന്റെ വിതരണക്കാരനിൽ നിന്നുള്ള ഗുണനിലവാരവും സുരക്ഷാ സർട്ടിഫിക്കറ്റും മാത്രമാണ് കണക്കിലെടുത്തിരുന്നതെന്ന് പ്രോസിക്യൂട്ടർമാർ കോടതിയിൽ വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ മനഃപൂർവം ഉൽപ്പാദിപ്പിച്ചതിനാൽ നാല് പ്രതികളും കുറ്റക്കാരാണെന്ന് കെദിരി ജില്ലാ കോടതിയിലെ ജഡ്ജി വിധിക്കുകയായിരുന്നു.
ഗുരുതരമായ വൃക്കരോഗത്തെ തുടർന്ന് ഇന്തോനേഷ്യയിൽ നിന്നുള്ള കൂട്ട ശിശുമരണങ്ങൾ വലിയ വാർത്തയായിരുന്നു. അഞ്ച് വയസിന് താഴെയുള്ള ഇരുന്നൂറ് കുട്ടികളാണ് ചുമമരുന്ന് കഴിച്ച് മരിച്ചത്. സമാന രോഗലക്ഷണങ്ങൾ കുരുന്നുകളുടെ ജീവൻ കവരുന്നതിനെ കുറിച്ചുള്ള അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ഇന്തോനേഷ്യയിൽ പുറത്തുവന്നത്. ചുമയ്ക്ക് നൽകിയ സിറപ്പുകളിൽ കലർന്ന മായമാണ് മരണത്തിന് കാരണമായതെന്നായിരുന്നു കണ്ടെത്തൽ.