പ്രധാന സംഭവ വികാസങ്ങളുടെ നാളുകളിലെല്ലാം ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലിൽ പുതിയ കുരുന്നുകൾ അതിഥിയായി എത്തുന്നത് യാദൃശ്ചികമാകുന്നു. ഇവർക്ക് പേരിടുന്നതിലും സമിതി വ്യത്യസ്തത പുലർത്തി വരികയാണ് ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിൽ രാജ്യത്തിൻറെ മായാമുദ്ര പതിപ്പിച്ച അതേ ദിവസം ഇന്ത്യൻ വീരഗാഥ ചതുരംഗ കളിയിൽ വെള്ളിത്തിളക്കിൽ എത്തിയപ്പോൾ പേര് ‘പ്രഗ്യാൻ ചന്ദ്ര’. മതേതരത്തിൻറെയും ഐക്യത്തിൻറെയും ഏകീകരണ രൂപമായി ‘ഇന്ത്യ,’ സമാധാനം പറന്നുയരാൻ ‘നർഗീസ്’, വ്യോമസേനാ ദിനത്തിൽ ‘ഗഗൻ’, ഇങ്ങനെ രാജ്യത്തിൻറെ ബഹുസ്വരത എക്കാലവും ഉയർത്തിപ്പിടിക്കുന്നതാണ് അമ്മത്തൊട്ടിലിൽ എത്തുന്ന കുരുന്നുകളുടെ പേരുകൾ.
കുരുന്നുകൾ ഉപേക്ഷിക്കപ്പെടുമ്പോൾ ഏറ്റുവാങ്ങാൻ സംസ്ഥാന ശിശുക്ഷേമ സമിതി ആസ്ഥാനത്ത് ഇക്കഴിഞ്ഞ ജനുവരിയിൽ ആധുനിക സാങ്കേതിക വിദ്യയോടെ നവീകരിച്ച അമ്മത്തൊട്ടിലിൽ ലഭിക്കുന്ന ഏഴാമത്തെ കുട്ടിയാണ് കേരളീയ. അതിഥിയുടെ വരവ് അറിയിച്ചുകൊണ്ട് ദത്തെടുക്കൽ കേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുള്ള മോണിറ്ററിൽ കുട്ടിയുടെ ചിത്രവും ഭാരവും രേഖപ്പെടുത്തി ക്കൊണ്ടുള്ള സന്ദേശം എത്തി. ഒപ്പം ബീപ് സൈറണും മുഴങ്ങി. ഡ്യൂട്ടിയിലുണ്ടായിരുന്ന നെഴ്സും ആയമാരും സുരക്ഷാ ജീവനക്കാരും തൊട്ടിലിലെത്തി പരിചരണത്തിനായി ദത്തെടുക്കൽ കേന്ദ്രത്തിലെത്തിച്ചു.