തിങ്കഴാഴ്ച വൈകുന്നേരം 4.30നും 5.15നും ഇടയിലാണ് കൊലപാതകം നടന്നതെന്ന് കാണ്‍പൂര്‍ ഐജി ആനന്ദ് പ്രകാശ് തിവാരി പറഞ്ഞു. ഫോറന്‍സിക് സംഘം സംഭവ സ്ഥലം പരിശോധിച്ചു. കൊലപാതകത്തിന് ശേഷമാണ് പ്രതികള്‍ 30 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള കത്ത് കൈമാറിയത്. മുഖം മറച്ച് സ്കൂട്ടറില്‍ എത്തിയ ആള്‍ കുട്ടിയുടെ വീട്ടില്‍ കത്തിട്ട് പോവുകയായിരുന്നു. കത്തില്‍ ‘അല്ലാഹു അക്ബര്‍ എന്നും ‘അല്ലാഹുവിൽ വിശ്വസിക്കുക’ എന്നും എഴുതിയിരുന്നു. പൊലീസ് അന്വേഷണം വഴിതിരിച്ചുവിടുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.
എന്തിനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പ്രതികളെ വിശദമായി ചോദ്യംചെയ്ത ശേഷമേ വ്യക്തമാകൂ എന്ന് ഐജി പറഞ്ഞു. അതേസമയം രചിതയും കുട്ടിയും തമ്മില്‍ അടുപ്പമുണ്ടെന്ന് സംശയിച്ചാണ് കാമുകന്‍ കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാടുഡെ റിപ്പോര്‍ട്ട് ചെയ്തു. മോചനദ്രവ്യം ആവശ്യപ്പെട്ട് എഴുതിയ കത്തിലെ കൈയക്ഷരം പ്രഭാത് ശുക്ലയുടേതാണെന്ന് പൊലീസ് കണ്ടെത്തി.
വിശദമായ അന്വേഷണം നടത്തി കര്‍ശന നടപടിയെടുക്കണമെന്ന് എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു- “കാൺപൂരിൽ ടെക്‌സ്‌റ്റൈൽ വ്യവസായിയുടെ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ, ഒരു പ്രത്യേക സമുദായവുമായി ബന്ധപ്പെടുത്തി മോചനദ്രവ്യം ആവശ്യപ്പെടാനുള്ള ഗൂഢാലോചന ഗൗരവമേറിയ കാര്യമാണ്. അതുവഴി പൊലീസിന്റെ ശ്രദ്ധ തിരിക്കാനുള്ള നീക്കം ഗൗരവത്തോടെ പരിശോധിക്കണം. ഇത്തരത്തിലുള്ള പ്രവണത രാജ്യത്തിനും സമൂഹത്തിനും അങ്ങേയറ്റം അപകടകരമാണ്. കർശന നടപടി സ്വീകരിക്കണം.”