സംസ്ഥാനത്ത് ലൈഫ് പദ്ധതി നഗരം പിഎംഎവൈ പദ്ധതിയിലെ ആദ്യഗഡു വിതരണ തുക 40 ശതമാനമാക്കി. നേരത്തേ ഇത് 10 ശതമാനമായിരുന്നു. കരാറിൽ ഏർപ്പെടുന്ന മുറയ്‌ക്ക് ഗുണഭോക്താക്കൾക്കു നൽകുന്ന തുകയാണ് കുത്തനെ വർധിപ്പിച്ചത്. ലിന്റൽ ലെവൽവരെയുള്ള നിർമാണം പൂർത്തീകരിക്കുന്ന മുറയ്‌ക്ക് രണ്ടാംഘട്ടമായി ആകെ തുകയുടെ 40 ശതമാനംകൂടി നൽകും. നിർമാണത്തിന്റെ അവസാനഘട്ടം പൂർത്തിയാകുന്ന മുറയ്‌ക്ക് ബാക്കി 20 ശതമാനവും നൽകും. നേരത്തേ 10, 65, 25 എന്നീ ശതമാനക്രമത്തിലായിരുന്നു തുക മൂന്നു ഘട്ടമായി വിതരണം ചെയ്‌തിരുന്നത്.
സംസ്ഥാനത്ത് ലൈഫ് പദ്ധതിയിൽ നിർമാണം പൂർത്തിയായ വീടുകളുടെ ആകെ എണ്ണം നാലു ലക്ഷത്തോട് അടുക്കുകയാണ്. മൂന്നരലക്ഷം വീട് നിർമാണം പൂർത്തിയാക്കി ഇതിനകം കുടുംബങ്ങൾ താമസം ആരംഭിച്ചു. 2023–- 24 വർഷത്തിൽ 75,000 വീടാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നതെങ്കിലും 1.25 ലക്ഷം വീട് നിർമിക്കാൻ ഗുണഭോക്താക്കൾ തദ്ദേശവകുപ്പുമായി കരാറിലേർപ്പെട്ടിട്ടുണ്ട്.
പദ്ധതി തുകയില്ലാതെ നിർമാണം പ്രതിസന്ധിയിലാണെന്ന ചില കേന്ദ്രങ്ങളിലെ പ്രചാരണം പാവപ്പെട്ടവർക്ക് അടച്ചുറപ്പുള്ള കിടപ്പാടം ഉണ്ടാകുന്നതിലുള്ള അസഹിഷ്‌ണുതയിൽനിന്ന് ഉടലെടുത്ത വാസ്‌തവ വിരുദ്ധ പ്രചാരണമാണെന്നും തദ്ദേശവകുപ്പ് അധികൃതർ അറിയിച്ചു.