വി.എസ്സിനോളം വലിയൊരു ജനകീയ നേതാവ് സമീപകാല കേരള ചരിത്രത്തിലില്ല. അടുത്തൊരു ദശാബ്ദത്തിനിടയിൽ അതിന് സാധ്യതയുമില്ല. ഉപതെരഞ്ഞെടുപ്പ് മുതൽ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ വി.എസ് പങ്കെടുത്ത വേദികളിലെല്ലാം ജനം തടിച്ചുകൂടി. പ്രായം തളർത്താത്ത പോരാളിയാണ് വി.എസ് അന്നും ഇന്നും.വി.എസ് എത്തുന്നിടത്തെല്ലാം ജനം തിങ്ങിക്കൂടി. എല്ലാ വിഭാഗം ജനങ്ങൾക്കും താദാത്മ്യപ്പെടാൻ കഴിയുന്ന നേതാവായിരുന്നു അദ്ദേഹം. കുട്ടികൾ, യുവതികൾ, മുതിർന്നവർ… ഏത് പ്രായക്കാർക്കും ഈ മനുഷ്യനോട് മനസ് തുറക്കാൻ ആമുഖങ്ങളുടെ ആവശ്യമുണ്ടായിരുന്നില്ല.പ്രായം തളർത്താത്ത പോരാളിയായിരുന്നു വിഎസ്. വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പ് പ്രചാരണമാണ് വി.എസ് പങ്കെടുത്ത അവസാന പൊതുപരിപാടി. തീരെ വയ്യാഞ്ഞിട്ടും വി.എസ് ജനങ്ങളോട് വോട്ടഭ്യർത്ഥിച്ചു.‘ക്ഷീരമുള്ള അകിടിൻ ചുവട്ടിലും ചോരയാണല്ലോ കൊതുകിനു കൗതുകം. അതുകൊണ്ടാണ് നായർ സമുദായത്തെ കൂട്ടുപിടിച്ചും ശബരിമലയിലെ ഇരട്ടത്താപ്പു തുടർന്നും പള്ളിമേടകൾ കയറിയിറങ്ങിയും പ്രതിപക്ഷം ഉണ്ടയില്ലാ വെടികൾ പൊട്ടിച്ചുകൊണ്ടിരിക്കുന്നത്’ – വി.എസ് അന്ന് പ്രസംഗിച്ചതിങ്ങനെ.14,465ന്റെ മിന്നും ഭൂരിപക്ഷമാണ് വി.എസ്സിന്റെ വാക്കുകളെ വിശ്വസിച്ച വട്ടിയൂർക്കാവിലെ ജനങ്ങൾ വി.കെ.പ്രശാന്തെന്ന യുവതലമുറയിലെ നേതാവിന് നൽകിയത്.സാധാരണക്കാരന്റേതായിരുന്നു വി.എസ്സിന്റെ ഭാഷ. നീട്ടിയും കുറുക്കിയുമുള്ള ആ പ്രസംഗങ്ങൾ നേരെ ചെന്ന് തൊട്ടത് ജനഹൃദയങ്ങളെയായിരുന്നു.തനിക്ക് ഉൾക്കൊള്ളാൻ കഴിയാത്ത പാർട്ടി തീരുമാനങ്ങളെ പരസ്യമായി വെല്ലുവിളിക്കാനും ജനങ്ങളെ മുൻനിർത്തി അതിനെ പ്രതിരോധിക്കാനും അദ്ദേഹത്തിനായി. വി.എസ് അല്ലാതെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തെ ഇവ്വിധം സ്വാധീനിച്ച മറ്റൊരു നേതാവ് ഇന്ത്യയിലില്ല.