സപ്ലൈകോയിൽ സാധനങ്ങളെത്താത്തതിനാൽ പാക്കിങ് ജീവനക്കാരടക്കമുള്ള തൊഴിലാളികൾ ദുരിതത്തിൽ. 2 മാസമായി പലർക്കും ജോലിയില്ല. ദിവസവേതനക്കാർക്കും സമാനസ്ഥിതിയാണ്. ഡിപ്പോകളിൽ നിന്ന് സപ്ലൈകോ സ്റ്റോറുകളിലെത്തുന്ന സാധനങ്ങൾ പാക്ക് ചെയ്തു, വിപണനം നടത്തുന്നവർക്കാണു 2 മാസമായി ജോലിയില്ലാത്തത്. സാധനങ്ങളുടെ വിൽപന നടന്നാൽ മാത്രമേ ഇവർക്കു വേതനം ലഭിക്കൂ. സാധനങ്ങളെത്താത്തതിനാൽ സ്റ്റോറുകളിലൊന്നും ആളെത്തുന്നില്ല. അതുകൊണ്ടുതന്നെ ലഭ്യമായ ഉൽപന്നങ്ങളും വിറ്റഴിക്കാനാകുന്നില്ല.
‘15 വർഷത്തിലേറെയായി പാക്കിങ്ങാണു ജോലി. കുടുംബം മുന്നോട്ടുപോകുന്നതും അങ്ങനെത്തന്നെ. എന്നാൽ, നിലവിൽ സാധനങ്ങളില്ല, വേതനവുമില്ല. കൂടെയുള്ളവരിൽ ചിലർ തൊഴിലുറപ്പിനു പോകുന്നുണ്ട്. പക്ഷേ, എല്ലാവർക്കും അതിനു കഴിയില്ല. തൊഴിലാളികളിൽ ഭൂരിഭാഗവും പ്രായംചെന്ന സ്ത്രീകളാണ്. വർഷങ്ങളായി ഈ മേഖലയിൽ ഉള്ളവരായതിനാൽ പെട്ടെന്നു മറ്റു ജോലികൾ കണ്ടെത്തുന്നതിനും ബുദ്ധിമുട്ടാണ്’, പാക്കിങ് തൊഴിലാളികളായ സ്ത്രീകൾ പറഞ്ഞു.
ദിവസവേതനക്കാർക്കും ഇതുതന്നെയാണ് അവസ്ഥ. അരി അളന്നുകൊടുക്കുക, ബില്ല് അടിക്കുക തുടങ്ങിയവയാണു ദിവസവേതനക്കാരുടെ ജോലി. ഇവർക്ക് നിശ്ചിത തുകയ്ക്കു മുകളിൽ വിൽപന നടത്തണമെന്നും നിർദേശമുണ്ട്. 11 മണിക്കൂർ ജോലിയെടുത്താണു ദിവസവേതനമായ 575 രൂപ ലഭിക്കുന്നത്. എന്നാൽ, സ്റ്റോറിൽ സാധനങ്ങളും ആളും എത്താതായതോടെ ഇവർക്കും ജോലിയില്ലാത്ത അവസ്ഥയാണിപ്പോൾ.