പ്രളയക്കാലത്ത് പോലും കണ്ടിട്ടില്ലാത്ത കാഴ്ചകളിലേക്കാണ് തിരുവനന്തപുരം ഇന്നലെ കൺതുറന്നത്. ഒറ്റരാത്രി കൊണ്ട് നഗരം മുങ്ങി.അതിശക്തമായ മഴയാണ് കിട്ടിയതെങ്കിലും മഴ മാത്രമല്ല നഗരം മുങ്ങാൻ കാരണമെന്ന് തലസ്ഥാനവാസികൾ പറയുന്നു. അമ്പലത്തിങ്കരയിൽ വീടുകളിലേക്കും ഹോസ്റ്റലുകളിലേക്കും വെള്ളം കയറാൻ കാരണം, ടെക്നോപാർക്കിന്റെ നിർമാണപ്രവർത്തനങ്ങൾക്കായി കൊച്ചുതോട് അടച്ചുക്കെട്ടിയതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
കുമാരപുരം ഭാഗത്ത് വെള്ളക്കെട്ടിനും വീടുകളിലേക്ക് വെള്ളം കയറിയതിനും ഒരു കാരണം പൊളിച്ചിട്ട റോഡും, റോഡിലെ കുഴികളും. ഓടകൾ അടഞ്ഞുകിടക്കുന്നതിനാൽ വെള്ളമൊഴുകി പോയതേയില്ല. ഉള്ളൂർ ശ്രിചീത്ര നഗറിലും വില്ലനായത് അശാസത്രീയ ഓടനിർമാണം. വേളിയിൽ പൊഴി തുറന്നെങ്കിലും, ആമയിഴഞ്ചാൻ തോടിൽ ഒഴുക്കിന് തടസ്സമുണ്ടായതിനാൽ വെള്ളമിറങ്ങാൻ ഏറെ സമയമെടുത്തു.തോടുകളും ഓടകളും ശുചിയാക്കുന്നതിൽ വീഴ്ചയുണ്ടായെന്നാണ് നാട്ടുകാർ പറയുന്നത്.