ഇരിട്ടി: വനമേഖലയിൽ നിന്നും എത്ര അകലെയാണെങ്കിലും നഗരം തേടി ആനയെത്താമെന്നത് പുതുമയല്ലാതായി മാറുകയാണ്. ഇരിട്ടി നഗരരത്തിന് നാലുകിലോമീറ്റർ മാത്രം അകലെ രണ്ടു തവണ കാട്ടാനയെത്തി ഭീതി വിതച്ചിരുന്നു. നാലുവർഷം മുൻപ് മുഴക്കുന്ന് പഞ്ചായത്തിന്റെ യും ഇരിട്ടി നഗരസഭയുടെയും അതിർത്തി പ്രദേശമായ ഹാജി റോഡിൽ കാട്ടാന എത്തിയതും വനപാലകരുടെ ജീപ്പ് ആക്രമിച്ചതും ഒരു പശുവിനെ കുത്തിക്കൊന്നതും ഭീതി നിറഞ്ഞ ഓർമ്മയാണ്. പിന്നീട് രണ്ടു വർഷം മുൻപ് ഇരിട്ടി നഗരസഭയുടെ തന്നെ ഭാഗമായ അത്തിത്തട്ടിൽ കാട്ടാന എത്തുകയും ഭീതി വിതക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഒരു സുപ്രഭാതത്തിൽ ഇരിട്ടി നഗരത്തിലടക്കം ആനയെത്താമെന്നത് ഒരു അതിശയോക്തിയല്ല.