ഹമാസ് ബന്ദികളാക്കിയ ഇസ്രയേൽ പൌരന്മാരെ മോചിപ്പിക്കാനും വ്യോമാക്രമണത്തിൽ തകർന്ന ഗാസയിലേക്ക് ഭക്ഷണവും വെള്ളവും എത്തിക്കാനും മധ്യസ്ഥ ചർച്ചകൾ തുടങ്ങി. തുർക്കി, ഖത്തർ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തിലാണ് സമവായ ചർച്ചകൾ നടക്കുന്നത്. ബന്ദികളെ മോചിപ്പിക്കണമെന്ന് ഹമാസിനോടും ഗാസയിലെ ജനങ്ങൾക്ക് അവശ്യവസ്തുക്കൾ തടയരുതെന്ന് ഇസ്രയേലിനോടും അഭ്യർത്ഥിച്ചിട്ടുണ്ട്. എങ്കിലും ഇരുപക്ഷവും സമ്മതിച്ചിട്ടില്ല.
ഇന്ധനമില്ലാതെ അവസാന വൈദ്യുതി നിലയവും അടച്ചതോടെ ഗാസ ഇരുട്ടിലാണ്. ഗാസയിലേക്ക് വെള്ളവും ഭക്ഷണവും ഇന്ധനവും തടയരുതെന്ന് ഇസ്രയേലിനോട് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസും അഭ്യർത്ഥിച്ചിട്ടുണ്ട്. ഗാസയിലെ യുഎൻ അഭയാർത്ഥി കേന്ദ്രങ്ങൾ ആക്രമിക്കരുത്. നിരപരാധികളായ ബന്ദികളെ ഹമാസ് മോചിപ്പിക്കണമെന്നുമാണ് യു എൻ തലവന്റെ അഭ്യർത്ഥന. യു എൻ സന്നദ്ധ പ്രവർത്തകരായ 11 പേരും റെഡ്ക്രോസ് പ്രവർത്തകരായ അഞ്ചു പേരും ഈ സംഘർഷത്തിൽ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്.