കണിച്ചാർ
ശക്തമായ മഴയിൽ പേര്യ–-കണ്ണവം വനത്തിനുള്ളിൽ ഉരുൾപൊട്ടിയതായി സംശയം. ശക്തമായ വെള്ളപ്പാച്ചിലിലും മിന്നലിലും ഏലപീടിക––മലയാംപടി റോഡ് വിണ്ടുകീറി. ഇതുവഴി കേളകത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. പൂളക്കുറ്റി––തുടിയാട് റോഡിലെ കുണ്ടിലചാപ്പ തോടിന് കുറകെയുള്ള പാലം കരകവിഞ്ഞ് അൽപ്പസമയം ഗതാഗതം തടസ്സപ്പെട്ടു. ചൊവ്വ ഉച്ചകഴിഞ്ഞ് പെയ്‌ത മഴയിലാണ് മലവെള്ളപ്പാച്ചിൽ ഉണ്ടായത്. കാഞ്ഞിരപ്പുഴയിലും ക്രമാതീതമായി വെള്ളം ഉയർന്നു. താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയത് പേരാവൂർ, കണിച്ചാർ മേഖലകളിൽ പരിഭ്രാന്തി പരത്തി. പുഴയോരത്തുള്ളവർ ജാഗ്രത പാലിക്കാൻ പഞ്ചായത്ത് അധികൃതർ നിർദേശം നൽകിയിരുന്നു.