കേരളത്തിന്റെ നേട്ടങ്ങളെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നതിനായി നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം മഹോത്സവത്തിനുള്ള വീഡിയോ സന്ദേശത്തിൽ വായനയുടെ പ്രാധാന്യം വിശദീകരിച്ച് മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം. ടി വാസുദേവൻ നായർ.
വായന ജീവിതത്തിന്റെ ഭാഗമായി കാണുന്ന വ്യക്തിയാണു താനെന്നും പ്രായത്തിന്റേതായ അസ്വസ്ഥതകൾ ഇടയ്ക്ക് ഉണ്ടാകാറുണ്ടെങ്കിലും വായിച്ചുകൊണ്ടിരിക്കുകയെന്നത് തന്റെ പതിവാണെന്നും എം.ടി. വാസുദേവൻ നായർ പറഞ്ഞു. ആദ്യകാലത്ത് വായന വിഷമകരമായിരുന്നു. ഇന്നത്തെപ്പോലെ സ്‌കൂളുകളിലൊന്നും വലിയ ലൈബ്രറികളില്ലായിരുന്നു. ഇന്നു സ്‌കൂളുകളിൽ ധാരാളം നല്ല പുസ്തകങ്ങളുണ്ട്. ലൈബ്രറികൾ വലുതായി.
പൊതുജനങ്ങൾക്കിടയിലും സ്‌കൂളുകളിലും മികച്ച ലൈബ്രറികളുണ്ട്. കുട്ടിക്കാലത്ത് കുട്ടികൾക്ക് പുസ്തകങ്ങൾ കിട്ടാനുള്ള സാഹചര്യങ്ങളുണ്ടായിരുന്നില്ല. ഗ്രാമങ്ങളിൽ ലൈബ്രറികൾ ഉണ്ടായിരുന്നില്ല. പുസ്തകങ്ങൾക്കായി പലയിടത്തും തിരയേണ്ടി വന്നിരുന്നു. ഇന്നു സ്ഥിതി മാറി. നല്ല പുസ്തകങ്ങൾ എല്ലാദിക്കിലും കിട്ടും. എല്ലാവരും നല്ല ലൈബ്രറികൾ സൂക്ഷിക്കുന്നു. അത് വലിയൊരു വളർച്ചയാണ്. മാനസികമായിട്ടുള്ള നല്ല വളർച്ചയാണെന്നും എം.ടി. വീഡിയോ സന്ദേശത്തിൽ പറഞ്ഞു.