കൊട്ടിയൂർ: ഉരുൾപൊട്ടലിലും പ്രളയങ്ങളിലും തകർന്നടിഞ്ഞ കൊട്ടിയൂർ-പാൽചുരം-വയനാട് ചുരംപാത പുനഃനിർമാണം വൈകുന്നതിൽ പ്രതിഷേധം ശക്തം. പാത പുനർ നിർമിക്കാത്തത് യാത്രക്കാരോടുള്ള വെല്ലുവിളിയാണെന്ന് പാത സംരക്ഷണ സമിതി പറയുന്നു. നിലവിൽ അമ്പതോളം കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് പാതയിലൂടെ സാഹസികമായി കടന്നുപോകുന്നത്. അന്തർ സംസ്ഥാന ചരക്കു വാഹനങ്ങളുടെയും ക്രഷറുകളുടെയും ക്വാറികളുടെയും വാഹന പ്രവാഹവും പാതയിലുണ്ടെങ്കിലും പുനർനിർമാണവും നീളുകയാണ്.
ഇതിനിടെ കൊട്ടിയൂർ-വയനാട് ചുരംരഹിത പാതക്കായി ജനങ്ങളുടെ പ്രതീക്ഷ കൊടുമുടി കയറുമ്പോഴും ഫലപ്രദമായ നടപടി സ്വീകരിക്കാതെ രേഖകൾ സർക്കാർ ഫയലിൽ വിശ്രമിക്കുന്നുണ്ട്. അപകടം പതിവായ പാൽച്ചുരം ബോയ്സ് ടൗൺ പാതയേക്കാൾ പഴക്കമുണ്ട് പാൽച്ചുരത്തിനും ബദൽപാത എന്ന ആവശ്യത്തിനും.
നിലവിലെ പാതക്ക് പകരമായി തലപ്പുഴ 44ാം മൈൽ, താഴെ പാൽചുരം-അമ്പായത്തോട് ബദൽപാത വേണമെന്നാണ് നാട്ടുകാരുടെ താൽപര്യം. ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിമാർക്കും വകുപ്പു മന്ത്രിമാർക്കും നിവേദനങ്ങൾ നൽകിയെങ്കിലും ഫലം പലകുറി പഠനങ്ങളിൽ ഒതുങ്ങി.
ബദൽ റോഡ് എന്ന ആവശ്യം പാത മണ്ണിടിഞ്ഞും ഉരുൾപ്പൊട്ടിയും ഗതാഗതം തടസ്സപ്പെടുമ്പോൾ ശക്തമാവുകയും പിന്നീട് ചുരം തുറക്കുന്നതോടെ പരിഗണന നഷ്ടപ്പെടുകയും ചെയ്യുന്നു. കഴിഞ്ഞ വർഷകാലത്ത് അഞ്ചോളം തവണയാണ് പാൽച്ചുരമിടിഞ്ഞത്.
ഓരോ വർഷവും കോടിക്കണക്കിന് രൂപയാണ് ഗതാഗതം പുനഃസ്ഥാപിക്കാനായി ചെലവഴിക്കുന്നത്. അമ്പായത്തോട്നിന്ന് താഴേ പാൽച്ചുരം വഴി വനത്തിലൂടെ തലപ്പുഴക്കടുത്ത് 44ാം മൈലിൽ പ്രധാന പാതയിൽ എത്തിച്ചേരുന്നതാണ് നിർധിഷ്ട ബദൽ റോഡ്. ചുരമുണ്ടാവില്ല എന്നതാണ് റോഡ് പരിഗണിക്കപ്പെടാനുള്ള കാരണം.
എന്നാൽ വനത്തിന്റെ സാന്നിധ്യം പദ്ധതി നടക്കാതെ പോകുന്നതിന് കാരണമാകുന്നു. കൂപ്പ് റോഡ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന വഴി ഇവിടെയുണ്ടായിരുന്നു. പിന്നീട് ഉപയോഗിക്കാതായി. 1973ൽ കൊട്ടിയൂർ പഞ്ചായത്തിന്റെ അപേക്ഷയിൽ കൊട്ടിയൂർ നിബിഡ വനത്തിൽ 1361 മീറ്റർ നീളത്തിലും എട്ടുമീറ്റർ വീതിയിലും റോഡ് നിർമിക്കുന്നതിന് വനംവകുപ്പ് പഞ്ചായത്തിനു സ്ഥലം ലീസിനു നൽകി. നാട്ടുകാരുടെ ശ്രമഫലമായി അന്നത്തെ കൂപ്പ് റോഡ് പുനർനിർമിച്ചിരുന്നു.
കേരളത്തിലെ ഏറ്റവും ദുർഘടമായ ചുരംപാത കൊട്ടിയൂർ വയനാട് പാതയാണ്. വീതികുറഞ്ഞതും ചെങ്കുത്തായതുമാണ് ഈ പാത. ബോയ്സ് ടൗൺ മുതൽ അമ്പായത്തോടിൽ ചുരം അവസാനിക്കുന്നിടം വരെ പാതയുടെ നീളം എട്ടു കിലോമീറ്ററാണ്. 5 ഹെയർപിൻ വളവുകളാണ് പാതയിലുള്ളത്. പാത തകർന്ന് ഗതാഗതം ദുഷ്കരമാകാൻ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും അറ്റകുറ്റപ്പണികൾ പോലും വൈകുന്നതും പ്രതിഷേധമുയർത്തുന്നുണ്ട്.