കടലിൽ ഖനനത്തിന് കോർപറേറ്റുകൾക്ക് അനുമതി നൽകാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം കടലിന്റെ ആവാസവ്യവസ്ഥ തകർക്കുമെന്നും മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്നും കേരളത്തിന്റെ മത്സ്യവികസനത്തെക്കുറിച്ചുള്ള ശിൽപ്പശാല വിലയിരുത്തി. ഈ നീക്കത്തിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നും ശിൽപ്പശാല ആവശ്യപ്പെട്ടു.
ഫിഷറീസ് മന്ത്രി സജി ചെറിയാൻ ശിൽപ്പശാല ഉദ്‌ഘാടനം ചെയ്‌തു. കുഫോസ് വൈസ് ചാൻസലർ ഡോ. ടി പ്രദീപ്‌കുമാർ അധ്യക്ഷനായി. കാലാവസ്ഥാവ്യതിയാനം മത്സ്യമേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ലഘൂകരിക്കാൻ ഗവേഷണം വേണമെന്ന് ശിൽപ്പശാല വിലയിരുത്തി. കുഫോസും കോസ്‌റ്റൽ ഏരിയ ഡെവലപ്‌മെന്റ് ഏജൻസി ഫോർ ലിബറേഷനും ചേർന്ന് സംഘടിപ്പിച്ച ശിൽപ്പശാലയുടെ 20 നിർദേശങ്ങൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് സമർപ്പിക്കും. സുസ്ഥിരവികസനത്തിന് എന്നപേരിൽ കേന്ദ്രം നടപ്പാക്കുന്ന ബ്ലൂ എക്കോണമി നയം മത്സ്യത്തൊഴിലാളികളുടെ താൽപ്പര്യം ഹനിക്കരുത്, തീരം, ജലാശയം, മത്സ്യസമ്പത്ത് എന്നിവയുടെ മേലുള്ള മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത അവകാശം ഉറപ്പാക്കാൻ മത്സ്യത്തൊഴിലാളി അവകാശ സംരക്ഷണ നിയമം രൂപീകരിക്കുക, കൂടുതൽ ഇന്ധനക്ഷമതയും കുറഞ്ഞ കാർബൺ ബഹിർഗമനവുമുള്ള മീൻപിടിത്ത യാനങ്ങൾ വ്യാപകമാക്കുക, ഫിഷറീസ് മാനേജ്‌മെന്റ് കൗൺസിലുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുക എന്നിവ ഉൾപ്പെടെയുള്ള നിർദേശങ്ങളാണ് ശിൽപ്പശാല മുന്നോട്ടുവച്ചത്.