15 മാസം കൊണ്ടു പൂർത്തിയാക്കുമെന്ന ഉറപ്പിൽ ആരംഭിച്ച ഇ–നിയമസഭ പദ്ധതി 4 വർഷമായിട്ടും എങ്ങുമെത്തിക്കാതെ ഉൗരാളുങ്കൽ സൊസൈറ്റി. പദ്ധതി വൈകിയാൽ കരാറുകാരിൽ നിന്നു നഷ്ടപരിഹാരം ഇൗടാക്കാൻ വ്യവസ്ഥയുമില്ല. 2019– 2020 കാലയളവിലെ 15 മാസമാണ് പദ്ധതിക്കു സമയം അനുവദിച്ചത്. പിന്നീട് ആറു തവണ നീട്ടി നൽകി. ഇൗ മാസത്തോടെ പൂർത്തിയാക്കുമെന്നാണ് അവസാന ഉറപ്പെങ്കിലും അതും നടക്കില്ലെന്നാണു സൂചന.
നിയമസഭയിലെ ഏതാണ്ട് എല്ലാ നടപടിക്രമങ്ങളും ഓൺലൈനാക്കുക എന്ന ലക്ഷ്യത്തോടെയാണ് പി.ശ്രീരാമകൃഷ്ണൻ സ്പീക്കറായിരിക്കെ സൊസൈറ്റിക്കു കരാർ നൽകിയത്. ആകെ 52 കോടി രൂപ അടങ്കൽ നിശ്ചയിച്ചു. മുൻകൂറായി 13 കോടി രൂപ അനുവദിച്ചു. പണം കിട്ടിയ ഉടൻ കംപ്യൂട്ടർ അടക്കം ഹാർഡ്‌വെയറുകൾ വാങ്ങിക്കൂട്ടി. 11 കോടിരൂപ ഇതുവരെ ഇങ്ങനെ ചെലവിട്ടു. എംഎൽഎമാർക്ക് ടാബ്‌ലറ്റ് വാങ്ങി നൽകാൻ 58 ലക്ഷം രൂപ ചെലവിട്ടു.പല ഉപകരണങ്ങളുടെയും വാറന്റി കാലാവധി ഇതിനകം കഴിഞ്ഞു.
ഇങ്ങനെ സംഭവിച്ചാൽ എന്തു ചെയ്യുമെന്ന വ്യവസ്ഥ പോലും കരാറിൽ ഇല്ല. ശ്രീരാമകൃഷ്ണനു ശേഷം വന്ന സ്പീക്കർമാരും കർശനമായി ഇടപെടാത്തതിനാൽ ഉൗരാളുങ്കൽ സൊസൈറ്റി പദ്ധതി അനന്തമായി നീട്ടിക്കൊണ്ടു പോകുകയാണ്.
പദ്ധതികൾ ഏറ്റവും കാര്യക്ഷമമായി നടപ്പാക്കാൻ കഴിയുന്നതിനാൽ കൂടിയാണ് ഉൗരാളുങ്കലിനു കരാർ നൽകുന്നതെന്നു ന്യായീകരിക്കുന്ന സർക്കാർ ഇൗ കാലതാമസം കാണുന്നില്ല. അഡ്വ.സി.ആർ.പ്രാണകുമാറാണ് വിവരാവകാശ നിയമ പ്രകാരം കരാറിന്റെ വിശദാംശങ്ങൾ ശേഖരിച്ചത്.