അതേസമയം, കർഷകർക്കു കൃഷി ഒരു ജീവന്മരണ പോരാട്ടമായി മാറുകയാണ്. വന്യമൃഗശല്യവും അതുമൂലമുള്ള വിളനാശവും രൂക്ഷമാണ്. കൃഷിയിടത്തിലേക്കു കൂട്ടമായി കാട്ടുപന്നികളെത്തുമ്പോൾ അവയെ പ്രതിരോധിക്കാൻ കർഷകർ നിർബന്ധിതരാകുന്നു. ചുരുക്കം ചില സാഹചര്യങ്ങളിൽ നിയമവിരുദ്ധമാകുന്നു. വന്യമൃഗ പ്രതിരോധത്തിനു നിയമവിരുദ്ധ മാർഗങ്ങൾ സ്വീകരിക്കരുതെന്നു കർഷക സംഘടനകൾ നിരന്തരം കൃഷിക്കാർക്കിടയിൽ ബോധവൽകരണം നടത്തുന്നുണ്ട്.
കാട്ടുപന്നികളെ കൊല്ലാനുള്ള അനുവാദം പഞ്ചായത്തു പ്രസിഡന്റുമാർക്കു നൽകിയ തീരുമാനം വന്നിട്ടും മാറ്റമൊന്നുമില്ല. ഉപദ്രവകാരികളായ കാട്ടുപന്നികളെ ഉപാധിരഹിതമായ രീതിയിൽ കൊല്ലാനുള്ള അനുവാദം കർഷകർക്കു ലഭിക്കുന്നില്ല. ലൈസൻസ് ഉള്ള തോക്ക് കൈവശമുള്ളവർക്കാണു വെടിവയ്ക്കാൻ അനുവാദമുള്ളത്. എന്നാൽ, കർഷകർ തോക്ക് ലൈസൻസിന് അപേക്ഷിച്ചാൽ കിട്ടില്ല. വനംവകുപ്പും കൃഷിവകുപ്പും കർഷകരെ കയ്യൊഴിഞ്ഞ മട്ടാണ്. വന്യമൃഗശല്യവുമായി ബന്ധപ്പെട്ട പരാതികൾ ദിനംപ്രതി വർധിക്കുമ്പോഴും ഉത്തരവാദപ്പെട്ട വകുപ്പുകൾ നിശ്ശബ്ദരായി ഇരിക്കുന്നത് ഏതു കഠിനമാർഗങ്ങളും സ്വീകരിക്കാൻ കർഷകരെ നിർബന്ധിതരാക്കുന്നു.
കൃഷിയെയും കർഷകനെയും സംരക്ഷിക്കുന്ന നിയമങ്ങൾ ദുർബലമാകുന്നതും വന്യമൃഗ സംരക്ഷണ നിയമങ്ങൾ സർവശക്തിയോടും കൂടി നടപ്പാക്കുന്നതും കർഷകർ നേരിടുന്ന വെല്ലുവിളികളാണ്. കൃഷിസ്ഥലത്തെ അവസാനത്തെ മരണമാകട്ടെ പാലക്കാട്ടെ യുവാക്കളുടെ ദാരുണാന്ത്യം.