ഒരു ലക്ഷത്തിയിരുപത്തയ്യായിരത്തിൽപ്പരം പ്രവാചകന്മാരുടെ പരമ്പരയിലെ ഒടുവിലത്തെ പ്രവാചകനാണ് മുഹമ്മദ് നബി എന്ന് മുസ്‌ലിം മതവിശ്വാസികൾ വിശ്വസിക്കുന്നു. മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്വാധീനിച്ച ഒരു മഹത് ജീവിതത്തെയാണ് മുഹമ്മദ് നബിയുടെ ജന്മദിനത്തിലൂടെ ലോകം ഓർത്തെടുക്കുന്നത്. സംസ്‌കാരത്തിന്റെ വെളിച്ചം കെട്ടുപോയൊരു കാലത്ത് മാനവ സ്‌നേഹത്തിന്റെ നന്മയുടെയും സന്ദേശകനായാണ് നബി എത്തിയത്. 14 നൂറ്റാണ്ടിലേറെയായി നബിയുടെ ജീവിതവും സന്ദേശങ്ങളും ലോകത്തിലെ ഓരോ തലമുറയും പഠിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നു.
മിതഭാഷിയായിരുന്ന അദ്ദേഹം ആരെയും അവഗണിച്ചില്ല. മനുഷ്യരോടും പ്രകൃതിയോടും ജീവജാലങ്ങളോടുമെല്ലാം സ്നേഹത്തോടെ പെരുമാറി. സഹോദരനോട് പുഞ്ചിരിക്കുന്നത് ധർമമാണെന്ന് പഠിപ്പിച്ചു. ഹസ്തദാനംചെയ്താൽ ആദ്യം കൈവലിക്കാതിരിക്കാൻ ശ്രദ്ധിച്ചു. ആരാധനാകാര്യങ്ങളിൽ കണിശത പുലർത്തുകയും രാത്രി ദീർഘനേരം ആരാധനയ്ക്ക് നീക്കിവെക്കുകയും ചെയ്ത നബിയുടെ സവിശേഷമായ ഒരു കാര്യമുയർത്തി ഖുർആൻ പ്രശംസിച്ചത് അവിടത്തെ സ്വഭാവമഹിമയെക്കുറിച്ചായിരുന്നു. മനുഷ്യനോടുള്ള ആദരവാണ് മതം നിഷ്കർഷിക്കുന്നത്. ‘ഉത്‌കൃഷ്ടമായ സ്വഭാവത്തിന്റെ ഉടമ’ എന്നാണ് നബിയെ ഖുർആൻ വിശേഷിപ്പിച്ചത്. മാനവിക മഹിമയാണ് നബി ദിനത്തിന്റെ പ്രധാന സന്ദേശം. പ്രതിസന്ധികളെ നേരിടാനുള്ള ക്ഷമയും സഹനവും മുഹമ്മദ് നബിയുടെ പ്രധാന അധ്യാപനങ്ങളിലൊന്നാണ്. ‘ജനങ്ങളോട് ദയ കാണിക്കാത്തവരോട് അല്ലാഹുവും ദയ കാണിക്കില്ല’, ‘ഭൂമിയിലുള്ളവരോട് മുഴുവൻ നിങ്ങൾ ദയ കാണിക്കുക, ആകാശത്തുള്ളവൻ നിങ്ങളോട് ദയ കാണിക്കും’ തുടങ്ങിയ വചനങ്ങളിലൂടെ പ്രവാചകൻ കരുണയുടെ ചക്രവാളം മുഴുവൻ ചരാചരങ്ങൾക്കുമായി തുറന്നു കൊടുക്കുകയാണ്. തിരിച്ചടികളുമുണ്ടാകുമ്പോൾ സമചിത്തതയോടെയും വിവേകത്തോടെയും സമീപിക്കണമെന്നാണ് നബി നൽകുന്ന പാഠം.