പോലീസും മോട്ടോര്‍വാഹനവകുപ്പും ചുമത്തിയ ഇ-ചെലാന്‍ കേസുകളാണിവ. ഹെല്‍മെറ്റില്ലാതെ ഇരുചക്രവാഹനം ഓടിച്ചവര്‍ക്ക് ഡ്രെവിങ് ലൈസന്‍സ് സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കടുത്തശിക്ഷ കോടതികളില്‍ നേരിടേണ്ടിവരും.
ഒന്നിലേറെത്തവണ നിയമലംഘനങ്ങള്‍ ആവര്‍ത്തിച്ചവര്‍ക്ക് പിഴ ഇരട്ടിയാകും. പിഴ വാങ്ങി കേസ് തീര്‍പ്പാക്കാനുള്ള അധികാരം (കോമ്പൗണ്ടിങ്) ഉപയോഗിച്ച് സര്‍ക്കാര്‍ നല്‍കിയിരുന്ന ഇളവുകള്‍ കോടതികളില്‍നിന്ന് ലഭിക്കില്ല. കേസ് നടത്തിപ്പിന് അഭിഭാഷകരെ ചുമതലപ്പെടുത്തുന്നതടക്കമുള്ള ചെലവുകള്‍ പുറമേവരും. കോടതി കേസ് തീര്‍പ്പാക്കുംവരെ കരിമ്പട്ടിക നീക്കാനോ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറാനോ കഴിയില്ല.
ഗതാഗത നിയമലംഘനങ്ങള്‍ തീര്‍പ്പാക്കാന്‍ വേണ്ടിയുള്ള വെര്‍ച്വല്‍ കോടതിയില്‍ മൂന്നുമാസത്തിനുള്ളില്‍ കേസുകള്‍ പരിഗണിക്കണമെന്നാണ് വ്യവസ്ഥ. പിഴയൊടുക്കാന്‍ മറ്റുപല സംസ്ഥാനങ്ങളിലും ആറുമാസത്തോളം സാവകാശം നല്‍കാറുണ്ട്. പരമാവധി മൂന്നുമാസം അനുവദിക്കാമെങ്കിലും ഒരുമാസം തികയുമ്പോഴേ മോട്ടോര്‍വാഹനവകുപ്പ് കേസുകള്‍ കോടതിക്ക് കൈമാറും. ഇതോടെ, കേസുകളുടെ ബാഹുല്യം പ്രതിസന്ധിയായി. ഇങ്ങനെ കെട്ടിക്കിടന്ന കേസുകളാണ് സി.ജെ.എം. കോടതികള്‍ക്ക് കൈമാറിയത്.
വെര്‍ച്വല്‍കോടതിക്ക് കൈമാറിയാലും, കേസ് ഓണ്‍ലൈനില്‍ തിരികെവിളിച്ച് പിഴ ചുമത്തി തീര്‍ക്കാനുള്ള അധികാരം ഉദ്യോഗസ്ഥര്‍ക്കുണ്ട്. എന്നാല്‍, സി.ജെ.എം. കോടതികളില്‍ അതിന് കഴിയില്ല. കുറ്റം കണ്ടെത്തിയ ഉദ്യോഗസ്ഥന്‍ കേസ് ഫയല്‍ കോടതിക്ക് സമര്‍പ്പിച്ചാലെ സി.ജെ.എമ്മിനും കേസ് പരിഗണിക്കാന്‍ കഴിയൂ. പിഴ അടയ്ക്കാനെത്തുന്നവര്‍ ഇക്കാര്യം ഉറപ്പാക്കണമെന്ന നിര്‍ദേശം മിക്ക കോടതികളും നല്‍കിയിട്ടുണ്ട്. കേസ് കോടതിയില്‍ എത്തിക്കേണ്ടതും വാഹന ഉടമയുടെ ചുമതലയായി