പൊതുസ്ഥലത്തു മാലിന്യം വലിച്ചെറിയുന്ന കുറ്റം ആവർത്തിക്കുന്നവർക്കു തടവ് ഉൾപ്പെടെ ശിക്ഷ നൽകാൻ നിയമത്തിൽ ഭേദഗതി വരുത്താനാകുമോയെന്നു ഹൈക്കോടതി ആരാഞ്ഞു. അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്നവരെ തടയുന്ന ഉത്തരവാദിത്തം ഭാഗികമായി പൊലീസിനെ ഏൽപിക്കുന്നതു പരിശോധിക്കാനും ഹൈക്കോടതി നിർദേശിച്ചു. ബ്രഹ്മപുരം വിഷപ്പുകയെത്തുടർന്നു ഹൈക്കോടതി സ്വമേധയായെടുത്ത കേസാണു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
മാലിന്യ സംസ്കരണ വിഷയത്തിൽ നിയമഭേദഗതി സർക്കാരിന്റെ പരിഗണനയിലാണെന്ന് ഓൺലൈനിലൂടെ ഹാജരായ തദ്ദേശഭരണ അഡീഷനൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ െഹെക്കോടതിയെ അറിയിച്ചു. ഓർഡിനൻസ് ഇറക്കാനും ആലോചിക്കുന്നു. എന്നാൽ ആവർത്തിച്ചു കുറ്റം ചെയ്യുന്നവർക്കു വൻതുക പിഴ ചുമത്തണമെന്നും തടവുശിക്ഷ കൂടി ഉൾപ്പെടുത്തേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. സംസ്ഥാനത്തു പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ കുപ്പിയുടെ ആകൃതിയിലുള്ള ബൂത്തുകൾ സ്ഥാപിക്കാനും നിർദേശിച്ചു. തദ്ദേശസ്ഥാപനങ്ങൾ ഇതിനു പറ്റിയ സ്ഥലങ്ങൾ കണ്ടെത്തണം.
ദേശീയപാത നിർമാണത്തിനായി പ്ലാസ്റ്റിക്, മറ്റ് മുനിസിപ്പൽ മാലിന്യങ്ങൾ പ്രയോജനപ്പെടുത്തുന്ന കാര്യങ്ങൾ അറിയിക്കാൻ ദേശീയ പാത അതോറിറ്റിക്കും ഹൈക്കോടതി നിർദേശം നൽകി. ദേശീയ പാത റീജനൽ മാനേജർ അടുത്ത തവണ ഹർജി പരിഗണിക്കുമ്പോൾ ഓൺലൈനിൽ ഹാജരാകണം. ഹർജി അടുത്ത മാസം 6നു പരിഗണിക്കും.