കോഴിക്കോട് ജില്ലയുമായി അതിർത്തി പങ്കിടുന്ന കണ്ണൂർ ജില്ലയുടെ പ്രദേശങ്ങളിൽ പൊതുപരിപാടികൾ ഒഴിവാക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ സമിതി യോഗം പൊതുജനങ്ങൾക്ക് നിർദേശം നൽകി. കോഴിക്കോട്ടെ കണ്ടെയ്ൻമെന്റ് സോണിലേക്കും പുറത്തേക്കുമുള്ള യാത്രകൾ പൂർണമായും ഒഴിവാക്കണം. കോഴിക്കോട് അതിർത്തി മേഖലകളിൽ അത്യാവശ്യ സന്ദർഭങ്ങൾ ഒഴികെ രോഗികളെ ആശുപത്രിയിൽ പോയി സന്ദർശിക്കുന്നത് ഒഴിവാക്കണം.
കോഴിക്കോട്ടെ കണ്ടെയ്ൻമെന്റ് സോണിൽനിന്നുവരുന്ന വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സ്ഥാപന അധികൃതർ ഓൺലൈൻ ക്ലാസ് നടത്തണം. അതിർത്തിയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ അസുഖം ബാധിച്ച വിദ്യാർഥികൾ പോകരുത്. വിദ്യാർഥികളും അധ്യാപകരും മാസ്‌ക് നിർബന്ധമായും ധരിക്കണം.
കണ്ണൂർ ജില്ലയിലെ സ്വകാര്യ ആശുപത്രികളടക്കം മുഴുവൻ ആശുപത്രികളിലും മാസ്‌ക് നിർബന്ധമായും ഉപയോഗിക്കണം. കൈകൾ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കുക. ജില്ലയിൽ പനിയോ ജലദോഷമോ മറ്റ് രോഗലക്ഷണങ്ങളോ ഉള്ളവർ പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും നിർദേശിച്ചു. യോഗത്തിൽ കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷനായി. ജനപ്രതിനിധികളും വകുപ്പുതല ഉദ്യോഗസ്ഥരും പങ്കെടുത്തു.