സംസ്ഥാനത്ത് പാലങ്ങളുടെ ചുവടെയുള്ള സ്ഥലങ്ങളിൽ പാർക്കുകളും കളിസ്ഥലങ്ങളും നിർമിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. പാലങ്ങൾക്ക് ചുവടെ വെറുതെ കിടക്കുന്ന സ്ഥലങ്ങളിൽ വയോജനപാർക്ക്, കുട്ടികളുടെ പാർക്ക്, ബാസ്കറ്റ് ബോൾ കോർട്ട്, ടർഫ് ഗ്രൗണ്ട് എന്നിവ നിർമിക്കാനാണ് പദ്ധതിയിടുന്നതെന്നും പൊതുമരാമത്ത് ടൂറിസം പ്രവർത്തികൾക്കുള്ള ഡിസൈൻ പോളിസി തയാറാക്കുന്നതിനായി നടന്ന ശിൽപ്പശാലയിൽ ഈ ആശയം ചർച്ച ചെയ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.
ആദ്യഘട്ടമായി കൊല്ലം, നെടുമ്പാശേരി എന്നിവിടങ്ങളിൽ പദ്ധതി നടപ്പാക്കും. കൊല്ലത്ത് എസ്എൻ കോളജിന് സമീപത്തെ റെയിൽവെ ഓവർ ബ്രിഡ്ജിനു ചുവടെയാണ് പാർക്ക് നിർമിക്കുക. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഇവിടെ പദ്ധതി നടപ്പാക്കും. ടൂറിസം വർക്കിങ് ഗ്രൂപ്പ് പദ്ധതി അംഗീകരിച്ചു. ഉടനെ തന്നെ ഉത്തരവിറങ്ങുമെന്നും പണി ഉടനെ തുടങ്ങാൻ സാധിക്കുമെന്നും മന്ത്രി പ്രതീക്ഷ പങ്കുവെച്ചു.
എല്ലാ നിയമസഭാംഗങ്ങളും ഇത് ശ്രദ്ധിക്കണമെന്നും മണ്ഡലങ്ങളിൽ ഇതുപോലെയുള്ള സാധ്യതകളുണ്ടെങ്കിൽ പൊതുമരാമത്ത് വകുപ്പിനെ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു. സഹകരണമേഖല, പൊതുമേഖല, സ്വാകാര്യമേഖല എന്നിവയെ കൂട്ടിയോജിപ്പിച്ചുകൊണ്ട് ഇത്തരം പദ്ധതികൾ നടപ്പിലാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.