പല്ലേലിയിൽ സായുധരായ ആക്രമികളും സുരക്ഷാസേനയും തമ്മിലുള്ള വെടിവയ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പുതിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വടക്കുകിഴക്കൻ സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് കേന്ദ്രസേനയ്‌ക്കെതിരെ രൂക്ഷമായ വിമർശനം. ശനിയാഴ്ച വൈകുന്നേരം തലസ്ഥാനമായ ഇംഫാലിലായിരുന്നു യോഗം ചേർന്നത്.
സിവിലിയന്മാർക്കെതിരായ കേന്ദ്ര സുരക്ഷാ സേനയുടെ പ്രകോപനപരമായ നടപടികളെ സംസ്ഥാന സർക്കാർ അപലപിച്ചു. വിഷയം കേന്ദ്ര സർക്കാരിനെ അറിയിക്കാനും തീരുമാനയായി. ആംഡ് ഫോഴ്സ് സ്‌പെഷ്യൽ പവേഴ്സ് ആക്റ്റിന് കീഴിലുള്ള ‘ഡിസ്റ്റർബ്ഡ് ഏരിയ’ പദവി ആറ് മാസത്തേക്ക് കൂടി നീട്ടുന്നതിനും കാബിനറ്റ് അംഗീകാരം നൽകിയിട്ടുണ്ട്. വംശീയ അക്രമങ്ങളിൽ കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾക്കുള്ള ഭവന പദ്ധതിക്കും യോഗം അംഗീകാരം നൽകി.