തിരുവനന്തപുരം
മഴക്കുറവിനെത്തുടർന്നുള്ള വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തിരിച്ചുകൊടുക്കാമെന്ന വ്യവസ്ഥയിൽ 200 മെഗാവാട്ട് കേരളത്തിന് നൽകാമെന്ന വാഗ്‌ദാനവുമായി രണ്ടു കമ്പനി. വ്യാഴാഴ്‌ച ഇതിനായുള്ള ടെൻഡറിൽ രണ്ടു കമ്പനിയാണ് പങ്കെടുത്തത്. അരുണാചൽ ട്രേഡിങ് കമ്പനി നവംബറിൽ 100 മെഗാവാട്ടും മാർച്ചിൽ 50 മെഗാവാട്ടും തരും. മണികൺ കമ്പനി നവംബറിൽ 50 മെഗാവാട്ടാണ് വാഗ്‌ദാനം ചെയ്‌തത്. ഇതിനു പുറമെ ദിവസവും ചില മണിക്കൂറുകളിൽ വൈദ്യുതി ലഭ്യമാക്കാമെന്നും ഇരു കമ്പനിയും വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. എന്നാൽ, ഇത് ആ കമ്പനികൾക്ക് ഇഷ്ടമുള്ള സമയത്താകും. കേരളത്തിന് അത്യാവശ്യമുള്ള മണിക്കൂറുകളിൽ (പീക് ടൈം) അല്ല ഈ വൈദ്യുതി ലഭ്യമാകുന്നതെങ്കിൽ ഇതുകൊണ്ട് പ്രത്യേക പ്രയോജനമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. ഇതു സംബന്ധിച്ച് കൂടുതൽ ചർച്ച നടത്തിയേ കെഎസ്‌ഇബി അന്തിമ തീരുമാനത്തിലെത്തൂ.
തിരിച്ചുകൊടുക്കാമെന്ന വ്യവസ്ഥയിൽ കൂടുതൽ കമ്പനികൾ സഹകരിക്കുമെന്നായിരുന്നു ബോർഡിന്റെ പ്രതീക്ഷ. ഒക്ടോബറിൽ– -500 മെഗാവാട്ട്, നവംബറിൽ– -300, ഡിസംബറിൽ– -500, ജനുവരി–- 500, ഫെബ്രുവരി– -500, മാർച്ച്–- 500, ഏപ്രിൽ– -500, മെയ്–- 300 എന്നിങ്ങനെ മെഗാവാട്ട് വൈദ്യുതി കേരളത്തിന് അത്യാവശ്യമാണ്.
വൈദ്യുതി റെഗുലേറ്ററി കമീഷൻ അംഗീകാരം നൽകാൻ വിസമ്മതിച്ച നാല് കരാറിന് അംഗീകാരം ആവശ്യപ്പെട്ട് കമീഷനെ സമീപിക്കുന്നതിനുള്ള നടപടി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ആരംഭിച്ചു