കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും കടക്കെണിയെ തുടർന്ന് രാജ്യത്ത് 2020, 21 വർഷങ്ങളിലായി 10,897 കർഷകർ ജീവനൊടുക്കിയെന്ന് റിപ്പോർട്ട്.
ഇക്കാലയളവിൽ കേരളത്തിൽ 91 കർഷകരാണ് ആത്മഹത്യ ചെയ്തതെന്നും ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സർക്കാർ ഇതര സംഘടനയായ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റിന്റെ റിപ്പോർട്ടിൽ പറയുന്നു.

2020ൽ 5,579 കർഷകരും 2021ൽ 5,318 കർഷകരുമാണ് രാജ്യത്ത് ജീവനൊടുക്കിയത്. കേരളത്തിൽ ഇത് യഥാക്രമം 57, 34 എന്നിങ്ങനെയാണ്.
രാജ്യത്തെ പാരിസ്ഥിതിക നിലയുടെ കണക്കുകൾ വിവരിക്കുന്ന വാർഷിക റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ. 2021നു ശേഷമുള്ള കണക്കുകൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല.
കർഷക ആത്മഹത്യകളിൽ പകുതിയിലേറെയും മഹാരാഷ്ട്രയിലാണ്. 20 ൽ 2,567 പേരും 21 ൽ 2,640 പേരും അവിടെ ജീവനൊടുക്കി. കർണാടകയാണ് തൊട്ടടുത്ത്– 2020ൽ 1072 പേർ, 21 ൽ 1170 പേർ.
കാലാവസ്ഥാ വ്യതിയാനം, ജലലഭ്യതക്കുറവ്, വിളകളിലെ രോഗബാധ, വരുമാനത്തകർച്ച തുടങ്ങിയവയാണ് കർഷകരുടെ ജീവിത പ്രതിസന്ധിക്കു കാരണമെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. 2019ൽ രാജ്യത്തെ 20 സംസ്ഥാനങ്ങളിൽ കർഷക ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തിരുന്നു. 21 ൽ ഇത് 19 സംസ്ഥാനങ്ങളിലാണ്.
2020, 21 വർഷങ്ങളിൽ 9 സംസ്ഥാനങ്ങളിൽ കർഷക ആത്മഹത്യകളുടെ എണ്ണം വർധിച്ചു. മണിപ്പുർ, നാഗാലാൻഡ്, ജമ്മു കശ്മീർ, ഗുജറാത്ത്, മിസോറം, മേഘാലയ, ഹരിയാന, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ കർഷക ആത്മഹത്യകൾ കുറവാണ്.
കേരളത്തിൽ 91 കർഷകർക്കു പുറമേ 2020, 21 വർഷങ്ങളിലായി 611 കർഷകത്തൊഴിലാളികളും ആത്മഹത്യ ചെയ്തു. കാർഷികമേഖലയിലും കാർഷികോൽപാദനത്തിലും രാജ്യത്ത് കേരളം 26–ാം സ്ഥാനത്താണ് എന്നും റിപ്പോർട്ടിൽ പറയുന്നു.
കർഷക ആത്മഹത്യകൾ– 2020, 21
മഹാരാഷ്ട്ര – 5207
കർണാടക – 2242
ആന്ധ്ര – 1045
തെലങ്കാന – 818
മധ്യപ്രദേശ് – 352
പഞ്ചാബ് – 345
ഛത്തീസ്ഗഡ് – 298
അസം – 163
തമിഴ്നാട് – 140
ഉത്തർപ്രദേശ് – 100
കേരളം – 91