കണ്ണൂരില്‍ നിന്നും വയനാട്ടിലേക്കുള്ള പ്രധാന പാതകളില്‍ ഒന്നാണ് ഇത്. റോഡിന്റെ പല ഭാഗവും പൂര്‍ണമായും തകര്‍ന്നു വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട നിലയിലാണ്. പലയിടത്തും ടാര്‍ അടക്കം ഒലിച്ചുപോയി. ഹെയര്‍പിന്‍ വളവുകളില്‍ പോലും റോഡ് പൊളിഞ്ഞാണ് കിടക്കുന്നത്.
ബസുകളും ചരക്കുലോറികളും ഉള്‍പ്പെടെ ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. നിരവധി സഞ്ചാരികള്‍ എത്തുന്ന ജില്ലയിലെ തന്നെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഏലപ്പീടികയിലേക്ക് പോകുന്നതും ഇതുവഴിയാണ്.
സണ്‍സെറ്റ് വ്യൂ പോയന്റ് കാണാനും കാനനപാതയിലൂടെ പോകാനും നിരവധിപേരാണ് നിത്യവും ഇതുവഴി എത്തുന്നത്. തകര്‍ന്നു കിടക്കുന്ന റോഡ് സഞ്ചാരപ്രേമികളെ വലക്കുകയാണ്. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ഭാഗത്തെ അറ്റകുറ്റപ്പണി പോലും ഒരു വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയായിട്ടില്ല.
അഞ്ച് സ്ഥലങ്ങളിലാണ് റോഡ് പ്രധാനമായും ഉരുള്‍പൊട്ടലില്‍ തകര്‍ന്നത്. ഇതില്‍ മൂന്നിടത്ത് അറ്റകുറ്റപ്പണി നേരത്തെ നടത്തി. ബാക്കിയുള്ള രണ്ടിടത്തെ അറകുറ്റപ്പണി ബാക്കി നില്‍ക്കുകയാണ്. 12 കിലോമീറ്റര്‍ റോഡിന്റെ നവീകരണ പ്രവര്‍ത്തങ്ങള്‍ക്കും മെക്കാഡം ടാറിങ്ങിനുമായി പതിനൊന്നര കോടി രൂപ അനുവദിച്ചുണ്ടെന്നും ഉടന്‍ അറ്റകുറ്റപ്പണി ആരംഭിക്കുമെന്നും പി.ഡബ്ല്യു.ഡി അസി. എൻജിനീയര്‍ പറഞ്ഞു.