കെഎസ്‌ഇബിക്ക് 403 മെഗാവാട്ട് വൈദ്യുതി നൽകാനുള്ള ടെൻഡർ തുകയിൽ കുറവുവരുത്തി കമ്പനികൾ. കെഎസ്ഇബി അധികൃതർ നടത്തിയ ചർച്ചയിൽ യൂണിറ്റിന് 6.88 രൂപയായി കുറയ്ക്കാൻ ഡിബി പവറും അദാനി പവറും തയ്യാറായി. റെഗുലേറ്ററി കമീഷനാണ് അന്തിമ തീരുമാനമെടുക്കുക. 500 മെഗാവാട്ടിന്റെ ടെൻഡറിൽ അദാനി പവർ യൂണിറ്റിന് 6.90 രൂപയും ഡിപി പവർ 6.97 രൂപയുമാണ് ആവശ്യപ്പെട്ടിരുന്നത്. തുടർന്നാണ് കെഎസ്‌ഇബി ചർച്ച നടത്തിയത്.
200 മെഗാവാട്ട് വാങ്ങാൻ ഹ്രസ്വകാല കരാറിനും ബോർഡ് ടെൻഡർ ക്ഷണിച്ചിരുന്നു. ഇത് ചൊവ്വാഴ്ച തുറക്കും. നവംബർവരെ വൈദ്യുതി നൽകാനാണ് ഈ ടെൻഡർ. ഇതിനുപുറമെ മഴ ശക്തമാകുമ്പോൾ മടക്കി നൽകുംവിധം സ്വാപ്പിങ് വഴി 500 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള ടെൻഡറും ക്ഷണിച്ചിരുന്നു. ഇതും അടുത്ത ദിവസം തുറക്കും.
യുഡിഎഫ് ഭരണകാലത്ത് ചട്ടം ലംഘിച്ച് നടപ്പാക്കിയ നാല് ദീർഘകാല കരാർ റെഗുലേറ്ററി കമീഷൻ റദ്ദാക്കിയിരുന്നു. ഈ കരാറിൽനിന്ന് ഡിസംബർവരെ താൽക്കാലികമായി വൈദ്യുതി വാങ്ങാൻ കേന്ദ്ര ട്രിബ്യൂണൽ അനുമതി നൽകിയെങ്കിലും കരാറുകാർ വൈദ്യുതി നൽകാൻ തയ്യാറല്ല. ഈ സാഹചര്യത്തിലാണ് പുതിയ ഹ്രസ്വകാല കരാറുകളുണ്ടാക്കി വൈദ്യുതി വാങ്ങാൻ കെഎസ്ഇബി തീരുമാനിച്ചത്. അതേസമയം, ഏതാനും ദിവസമായി സംസ്ഥാനത്ത് മഴ ശക്തമായത് പ്രതീക്ഷ നൽകുന്നു. സംഭരണികളിലേക്ക് നീരൊഴുക്ക് വർധിച്ചിട്ടുണ്ട്.