ഒരു വർഷത്തിനകം സംസ്ഥാനത്തെ എല്ലാ ആദിവാസികൾക്കും വനാവകാശ നിയമപ്രകാരമുള്ള ഭൂരേഖ നൽകുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ളാഹ മഞ്ഞത്തോട് ആദിവാസി കോളനിയിലെ കുടുംബങ്ങൾക്ക് വ്യക്തിഗതാവകാശ ഭൂരേഖകളുടെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
എല്ലാ വകുപ്പുകളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ ആദിവാസികൾക്ക് അവകാശപ്പെട്ട ആനുകൂല്യം നൽകും. നിയമതടസ്സങ്ങൾ ഉണ്ടെങ്കിൽ അവ മാറ്റാനും ഇടപെടും. ഭൂരേഖ ലഭ്യമാക്കുന്നതിന് ഭൂമി അളന്ന് തിട്ടപ്പെടുത്താൻ സർവേയർമാരുടെ കുറവ് നികത്തി. കുടുംബങ്ങൾക്ക് വീടുവച്ച് കൊടുക്കുന്നതും സർക്കാർ പരിഗണിക്കും. വെള്ളം, വൈദ്യുതി കണക്‌ഷനുകളും ലഭ്യമാക്കും.
ളാഹ മഞ്ഞത്തോടിന് സമീപ പ്രദേശങ്ങളിൽ വിവിധ പഞ്ചായത്തുകളിലായി 89 കുടുംബങ്ങൾക്ക് കൂടി ഭൂരേഖ ഉടൻ നൽകും. നവകേരള സൃഷ്ടിയെന്ന സംസ്ഥാന സർക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് ഇത്തരം പദ്ധതി നടപ്പാക്കുന്നത്. ഡിസംബർ 31നകം സംസ്ഥാനത്തെ എല്ലാ ആദിവാസി മേഖലകളിലും ഇന്റർനെറ്റും ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.
മലമ്പണ്ടാര വിഭാഗത്തിലെ 20 കുടുംബങ്ങൾക്ക് വനാവകാശ നിയമപ്രകാരം അനുവദിച്ച ഭൂരേഖ വിതരണംചെയ്തു. മന്ത്രി എ കെ ശശീന്ദ്രൻ യോഗം ഉദ്ഘാടനംചെയ്തു. പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷനായി.