കുമ്മാട്ടികളും വാദ്യമേളവും അടക്കം ആയിരുന്നു വരവേൽപ്പ്. തുടർന്ന് സർക്കാർ ഒരുക്കിയ പ്രത്യേക വാഹനത്തിൽ പ്രഗ്നാനന്ദ ചെന്നൈ നഗരത്തിലേക്ക് തിരിച്ചു. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കായികമന്ത്രി ഉദയനിധി സ്റ്റാലിൻ എന്നിവരുമായി പ്രഗ്നാനന്ദ കൂടിക്കാഴ്ച നടത്തി. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 30 ലക്ഷം രൂപയുടെ പാരിതോഷികം മുഖ്യമന്ത്രി കൈമാറി. സ്വീകരണത്തിൽ സന്തോഷം ഉണ്ടെന്നും ലോക ചാമ്പ്യൻഷിപ് യോഗ്യത നേടുകയാണ് അടുത്ത ലക്ഷ്യം എന്ന് പ്രഗ്നാനന്ദ പറഞ്ഞു.
ചെസ് ലോകകപ്പില്‍ തലമുറകളുടെ ഫൈനല്‍ പോരാട്ടത്തില്‍ നോർവേ ഇതിഹാസം മാഗ്നസ് കാള്‍സണോടാണ് ഇന്ത്യയുടെ 18കാരന്‍ ആർ പ്രഗ്നാനന്ദ പൊരുതി കീഴടങ്ങിയത്. ആദ്യ രണ്ട് ക്ലാസിക് ഗെയിമുകളിലും ലോക ഒന്നാം നമ്പർ താരമായ കാള്‍സണെ സമനിലയില്‍ നിർത്തി വിറപ്പിച്ച പ്രഗ്നാനന്ദ ടൈബ്രേക്കറില്‍ പരാജയം സമ്മതിക്കുകയായിരുന്നു. മുപ്പത്തിരണ്ടുകാരനായ മാഗ്നസ് കാള്‍സണിന്‍റെ ആദ്യ ലോകകപ്പ് കിരീടമാണിത്.
ചെസ് ലോകകപ്പ് ചരിത്രത്തില്‍ മാഗ്നസ് കാള്‍സണും ആർ പ്രഗ്നാനന്ദയും ആദ്യമായാണ് മുഖാമുഖം വന്നത്. അഞ്ച് തവണ ലോക ചാമ്പ്യനായിട്ടുള്ള നോർവീജിയന്‍ ഇതിഹാസം മാഗ്നസ് കാള്‍സണെ കലാശപ്പോരിലെ ആദ്യ രണ്ട് ഗെയിമുകളിലും സമനിലയില്‍ തളച്ചത് വെറും 18 വയസ് മാത്രമുള്ള പ്രഗ്നാനന്ദയ്ക്ക് അഭിമാനമായി. ആദ്യ മത്സരത്തിൽ 35 ഉം രണ്ടാം മത്സരത്തിൽ 30 ഉം നീക്കത്തിനൊടുവിൽ ഇരുവരും സമനില സമ്മതിക്കുകയായിരുന്നു. കാള്‍സണ്‍- പ്രഗ്നാനന്ദ ഫൈനലിലെ രണ്ട് ഗെയിമുകളും സമനിലയിൽ അവസാനിച്ചതോടെയാണ് ചെസ് ലോകകപ്പ് പോരാട്ടം ടൈബ്രേക്കറിലേക്ക് നീണ്ടത്. ടൈബ്രേക്കറിലെ ആദ്യ ഗെയിം അവസാന മിനുറ്റുകളിലെ അതിവേഗ നീക്കങ്ങളില്‍ മാഗ്നസ് കാള്‍സണ്‍ സ്വന്തമാക്കി.