കളമശ്ശേരി പഞ്ചായത്ത് മെമ്പറായും പഞ്ചായത്ത് പ്രസിഡന്റായും കേന്ദ്രസാമൂഹ്യക്ഷേമ വകുപ്പ് വെൽഫെയർ ബോർഡ് ചെയർപേഴ്സണായും സഖാവ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. മഹിളാ അസോസിയേഷന്റെ മുഖ മാസികയായിരുന്ന തുല്യതയുടെ ചീഫ് എഡിറ്റർ ആയിരുന്നു. 1996ൽ ആലുവ നിയോജക മണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി.
വിലക്കയറ്റത്തിനും സ്ത്രീപീഡനത്തിനും എതിരെ നാടിന്റെ ശബ്ദമായി ഉയർന്ന വ്യക്തിത്വമാണ് സരോജിനി സഖാവിന്റേത്. വറുതിയുടെ നാളുകളിൽ പൂഴ്ത്തിവെപ്പിനെതിരായി എറണാകുളത്ത് സഖാവ് സരോജിനിയുടെ നേതൃത്വത്തിൽ ഉജ്വലമായ സമരമാണ് അരങ്ങേറിയത്. അന്ന് സമരത്തോട് അനുബന്ധിച്ച് പോലീസ് കെട്ടിച്ചമച്ച കേസിൽ സരോജിനിയായിരുന്നു ഒന്നാം പ്രതി. ക്രൂരമായ മർദ്ദനങ്ങൾ ഏറ്റുവാങ്ങിയ സഖാവ് സരോജിനി കയ്യെല്ല് പൊട്ടി ദീർഘനാൾ ആശുപത്രിയിലായിരുന്നു.
സ്ത്രീകൾക്കും തൊഴിലാളികൾക്കുമായുള്ള പോരാട്ടത്തിലെ ഉജ്ജ്വലമായ സാന്നിധ്യമായിരുന്നു സഖാവ് സരോജിനി. സഖാവിന്റെ വേർപാട് നികത്താനാകാത്ത നഷ്ടമാണ് സംഘടനയ്ക്ക് ഉണ്ടാക്കിയിട്ടുള്ളത്. പ്രിയ സഖാവിന്റെ ധീരോജ്ജ്വലമായ സ്മരണകൾക്ക് മുന്നിൽ ഒരായിരം രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.