2020-21-ലെ സംസ്ഥാന ബജറ്റിലാണ് കേരളത്തിലിനിയാരും പട്ടിണി കിടക്കില്ലെന്ന വാഗ്ദാനവുമായി കുടുംബശ്രീക്ക് കീഴിൽ 1000 ജനകീയ ഹോട്ടലുകൾ പ്രഖ്യാപിച്ചത്. എന്നാൽ, ജനകീയ ഹോട്ടലുകൾ കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ തുടങ്ങിയവയാണെന്നാണ് തദ്ദേശസ്വയംഭരണവകുപ്പ് ഇപ്പോൾ പറയുന്നത്. സ്വപ്നപദ്ധതിയിൽനിന്നും സർക്കാർ പിന്മാറിയതോടെ ആറായിരത്തോളം കുടുംബശ്രീ പ്രവർത്തകരാണ് പ്രതിസന്ധിയിലായത്. പത്തുരൂപ സബ്‍സിഡി നിർത്തലാക്കിയതോടെ ഊണിന്റെ വില 30 രൂപയാക്കി ഉയർത്തേണ്ടി വന്നു.
എട്ടുമാസത്തെ സബ്‍സിഡിത്തുക ലക്ഷങ്ങൾ കുടിശ്ശികയായി തുടരവേയാണ് സർക്കാരിന്റെ പൊടുന്നനെയുള്ള പിൻമാറ്റം. ഭക്ഷ്യവസ്തുക്കളുടെയും പാചകവാതകത്തിന്റെയും വില കൂടിയതിനെത്തുടർന്ന് പൂട്ടലിന്റെ വക്കിലെത്തിയ ഹോട്ടലുകൾക്ക് ഫലത്തിൽ വില വർധനകൊണ്ട് ഗുണമില്ല. സബ്‍സിഡി പിൻവലിച്ചെങ്കിലും വില നിശ്ചയിക്കാനുള്ള അവകാശം ഇപ്പോഴും കുടുംബശ്രീ ജില്ലാമിഷനുതന്നെയാണ്. കെട്ടിടവാടക, വൈദ്യുതി, വെള്ളം ബില്ലുകൾ തുടർന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നൽകിയാലും നഷ്ടത്തിൽനിന്ന് കരകയറാൻ സാധ്യമല്ലെന്നാണ് കുടുംബശ്രീ പ്രവർത്തകർ പറയുന്നത്.