നല്ലൊരു ജോലി കിട്ടാൻ കാത്തിരിക്കുന്നവരെ ഞെട്ടിച്ച്, പ്രമുഖ സ്ഥാപനങ്ങളുൾപ്പെടെ 13 കമ്പനികളുടെ ജോലി വാഗ്ദാനം നിരസിച്ച് യുവതി. ബെംഗളൂരുവിലെ ടെക്കിയായ 21 വയസ്സുകാരി റിതി കുമാരിയാണ് ടിസിഎസ്, ഇൻഫോസിസ്, വിപ്രോ കമ്പനികൾ അടക്കമുള്ളവയുടെ ജോലി വേണ്ടെന്നുവച്ചത്. ഇതിലൊരു കമ്പനി 17
ലക്ഷം രൂപ വാർഷിക ശമ്പളമായി നൽകാമെന്നും പറഞ്ഞിരുന്നു.എന്നാൽ, ഏതു ജോലി
തിരഞ്ഞെടുക്കണം എന്നതിൽ റിതിക്കു സംശയമുണ്ടായില്ല. ഹൃദയം പറയുന്നതു കേൾക്കാനായിരുന്നു തീരുമാനം. ജോലിക്കു പകരം ഇന്റേൺഷിപ്പാണു തിരഞ്ഞെടുത്തത്. ആ തീരുമാനം തെറ്റിയില്ലെന്ന് ഏകദേശം ഒരു വർഷം കഴിയുമ്പോൾ റിതി തെളിയിച്ചു. ഇപ്പോൾ, 20 ലക്ഷം രൂപയിലേറെയാണു റിതിയുടെ വാർഷിക ശമ്പളമെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.മികച്ച ഏതെങ്കിലുമൊരു കമ്പനിയുടെ വാഗ്ദാനം സ്വീകരിക്കാൻ കുടുംബം പറഞ്ഞിരുന്നതാണ്. എന്നാൽ, സഹോദരിയുടെ പാത പിന്തുടർന്ന്, മനസ്സ് പറയുന്നതു കേൾക്കാമെന്നു റിതി ഉറപ്പിച്ചതോടെയാണ് അവരുടെ നല്ല സമയം തെളിഞ്ഞത്. ബഹുരാഷ്ട്ര ഭീമനായ വാൾമാർട്ടിലാണ് റിതി ഇന്റേൺഷിപ് പൂർത്തിയാക്കി ജോലി ചെയ്യുന്നത്.“വാൾമാർട്ടിൽ ഇന്റേൺഷിപ് വാഗ്ദാനം ലഭിച്ചപ്പോൾ ഞാൻ സന്തോഷിച്ചു. അവിടെ ചേരണമെന്നതിൽ ഞാൻ ഉറച്ചുനിന്നു. എന്നാൽ മാതാപിതാക്കൾ ഈ തീരുമാനത്തിൽ ആദ്യം സന്തോഷിച്ചില്ല. ആറു
മാസത്തോളമായിരുന്നു ഇന്റേൺഷിപ്.
85,000 രൂപയായിരുന്നു സ്റ്റൈപ്പൻഡ്, ഈ തിരഞ്ഞെടുപ്പ് കഠിനമേറിയതായിരുന്നു”- റിതി പറഞ്ഞു.