ഇരിട്ടി: തന്റെ ജീവിതം കൊണ്ടൊരു സുന്ദരകാണ്ഡം രചിക്കുകയാണ് കോളിക്കടവിലെ സുന്ദരൻ മേസ്ത്രി. ചുറ്റുപാടുകളിൽ യാതനയും വേദനയും അനുഭവിക്കുന്ന എത്രയോ പേർ ഉണ്ടായിട്ടും ഇവരെ കണ്ടില്ലെന്നു നടിക്കുകയും തലയിണക്കുള്ളിൽ പോലും പണം നിറച്ച് കിടന്നുറങ്ങുകയും ചെയ്യുന്ന പണക്കാരുള്ള നാട്ടിൽ ഇവരിൽ നിന്നെല്ലാം വ്യത്യസ്തനാവുകയാണ് സുന്ദരൻ മേസ്ത്രി. ഈ തിരുവോണം ഇദ്ദേഹത്തിന്റെ ജീവിത വഴിയിൽ സമൂഹത്തിന്റെ മുന്നിൽ കരുണയുടെ പാഠങ്ങൾ വിളംബരം ചെയ്യുന്ന അപൂർവ മുഹൂർത്തമാണ് മാറും. തന്റെ മേസ്ത്രിപ്പണികൊണ്ട് സ്വരൂപിച്ച പണം കൊണ്ട് തന്റെ ഉടമസ്ഥതയിലുള്ള 25 സെന്റ് സ്ഥലത്ത് ഇദ്ദേഹം പണികഴിപ്പിച്ച അഞ്ച് വീടുകൾ അന്ന് അദ്ദേഹവും കുടുംബവും അഞ്ച് നിർദ്ധന കുടുംബങ്ങൾക്ക് നൽകും. കോളിക്കടവ് തെങ്ങോലയിൽ ഈ വീടുകളുടെ അവസാനഘട്ട മിനുക്ക് പണികളിലാണ് മേസ്‌ത്രിയും തൊഴിലാളികളും.
പതിമൂന്നു ലക്ഷത്തോളം ചിലവിൽ 750 ചതുരശ്ര അടിയിൽ നിർമ്മിച്ച കോൺക്രീറ്റ് വീടുകൾക്ക് ഒരേ ഘടനയാണ്. രണ്ട് കിടപ്പു മുറികളിൽ ഒന്ന് ശുചിമുറിയോട് കുടിയതാണ് . പുറത്ത് മറ്റൊരു ശുചിമുറിയും, അടുക്കള, വരാന്ത, മുറ്റം, പിൻവശത്ത് ഷീറ്റ് മേഞ്ഞ മുറ്റം തുടങ്ങിയ സൗകര്യങ്ങളുള്ളതാണ് വീടുകൾ. ചുറ്റുമതിൽ കെട്ടി വേർതിരിച്ച നാല് സെന്റ് വീതം സ്ഥലത്താണ് ഓരോ വീടുകളും. മേസ്ത്രിയുടെ ഒന്നര സെന്റ് സ്ഥലത്ത് 18 കോൽ താഴ്‌ചയിൽ നിർമ്മിച്ച കൂറ്റൻ കിണറിൽ നിന്ന് അഞ്ച് വീട്ടിലേക്കും
കുടി വെള്ളം നൽകും. വീടുകൾക്ക് ഓരോന്നിനും ശുദ്ധജല ടാങ്കുകളും പമ്പിങ് മോട്ടോറുകളും വൈദ്യുതി മീറ്ററുകളും ഉണ്ടാകും. ഓരോ കുടുംബത്തിനും സ്വതന്ത്ര ജീവിതത്തിന് ഉതകുന്ന തരത്തിലാണ് വീടുകളുടെ ഘടന.
ഉത്രാടത്തിന് മുമ്പ് അർഹതപ്പെട്ട അഞ്ച് കടുംബങ്ങൾക്ക് വീട് കൈമാറി താമസിപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ് മേസ്‌ത്രിയും ഭാര്യ ഷീനയും മക്കളായ സായന്തും സോനയും. അഞ്ച് കുടുംബങ്ങൾക്കുള്ള വീടുകളും ഇന്ന് നറുക്കിട്ടെടുത്ത് ഏതു വീട് ഏതു കുടുംബത്തിനെന്നു സ്ഥിരീകരിക്കും. വീട്ടിലെ കട്ടിലുകളും കിടക്കയുമടക്കം മേസ്ത്രിയും കുടുംബവും നൽകും. ഇതോടൊപ്പം ഒരു വർഷത്തേക്ക് ഇരുപതിനായിരം രൂപയും ഓരോ കുടുംബത്തിനും നൽകും. കുടുംബാംഗങ്ങൾക്ക് പെട്ടെന്നുണ്ടാകുന്ന രോഗാവസ്ഥകൾക്കും മറ്റു പ്രയാസങ്ങളും തരണം തെയ്യമാണ് ഈ തുക. ഗൃഹോപകരണങ്ങളും വസ്ത്രങ്ങളും അവരവർ വാങ്ങണം.
വട്ട്യറയിലെ മറിയാമ്മ ചോരുന്ന പ്ലാസ്റ്റിക്ക് കൂരയിൽ കഴിയുന്നതറിഞ്ഞ് 10 വര്ഷം മുൻപ് സുന്ദരം മേസ്ത്രി ഇവരുടെ കുടുംബത്തിന്
48 ദിവസം കൊണ്ട് പുതിയ കോൺക്രീറ്റ് വീട് നിർമ്മിച്ച് നൽകിയിരുന്നു. അതേസമയം അന്ന് ഒറ്റമുറി വീട്ടിലായിരുന്നു മേസ്‌ത്രിയും കുടുംബവും കഴിഞ്ഞിരുന്നത്. കെട്ടിട നിർമ്മാണ കരാർ രംഗത്ത് സ്വന്തം തൊഴിലിൽ അൽപ്പം പുരോഗതി കൈവന്നതോടെ കോളിക്കടവ് തെങ്ങോലയിൽ 25 സെന്റ് സ്ഥലം വാങ്ങി. ഇവിടെ പുതിയ വീട് വെക്കാനായിരുന്നു ഉദ്ദേശം. ഇതിനിടയിൽ
മറ്റൊരു സ്ഥലത്ത് സ്വന്തം വീടും സൗകര്യങ്ങളും പുതുതായി നിർമ്മിക്കാൻ സാധിച്ചു. ഇതോടൊപ്പം കുറച്ച് കൃഷി സ്ഥലവും വാങ്ങാനായി. ഇതിനിടയിൽ മകൾ സോന എംബിഎയും മകൻ സായന്ത് ഇന്റീരിയർ ഡിസൈനിങ്ങിൽ ബിരുദവും നേടി. ഇരുവരുടെയും ബംഗളൂരുവിൽ പഠിച്ചെങ്കിലും വലിയ ബാധ്യതകളൊന്നും ഉണ്ടായില്ല.
ഇതിനിടയിൽ മകളുടെ വിവാഹം നടത്താനുള്ള ആലോചനകൽ നടത്താനിരിക്കേ തനിക്കു ജോലി ലഭിച്ചിട്ടുമതി വിവാഹം എന്ന് മകൾ പറഞ്ഞു. ഇതോടെയാണ് കല്യാണച്ചെലവിന് നീക്കി വച്ച പണവും തെങ്ങോലയിലെ 25 സെന്റ് സ്ഥലവും അഞ്ച് വീടുകൾ നിർമ്മിച്ച് നൽകാനുള്ള പദ്ധതിയാക്കി മാറ്റാൻ കുടുംബം തീരുമാനിച്ചത്. അർഹതപ്പെട്ട കുടുംബങ്ങളെ കൃത്യമായി അർഹത
പരിശോധിച്ച് സത്യം കണ്ടെത്തുകയായിരുന്നു സുന്ദരൻ.
പായം പഞ്ചായത്തിലെ മൂന്നും അയ്യങ്കുന്നിലെ രണ്ടും കുടുംബങ്ങൾക്കാണ് മേസ്‌ത്രി ഓണസമ്മാനമായി വീടുകൾ നൽകുക. ഭിന്നശേഷിയിൽ പെട്ട ഒന്നും അനാഥാലയത്തിൽ കഴിഞ്ഞ് അവിടെ വിവാഹിതരായ ഒന്നും പ്ലാസ്റ്റിക്ക് കൂരയിൽ കഴിയുന്ന
ആൺ തുണയില്ലാത്ത ഒന്നും ഉൾപ്പെടെ ഒരു തരി മണ്ണ് സ്വന്തമായില്ലാത്ത അഞ്ച് കുടുംബങ്ങൾ തെങ്ങോലയിൽ സുന്ദരൻ മേസ്‌ത്രി ഒരുക്കുന്ന വീടുകളിൽ അന്ന് ഓണപ്പൂക്കളമൊരുക്കും. അഞ്ചിൽ നാല് വീടുകൾ ആർക്കൊക്കെ എന്ന് കണ്ടെത്താൻ ഈ
കുടുംബങ്ങളെ പങ്കെടുപ്പിച്ച് ഞായറാഴ്‌ച രാവിലെ പത്തിന് കോളിക്കടവിലെ നിർദ്ദിഷ്ട സ്ഥലത്ത് നറുക്കെടുപ്പ് നടത്തും. ഇതിൽ ആദ്യത്തെ വീട് ഭിന്നശേഷി കുടുംബത്തിന് സംവരണം ചെയ്തിട്ടുണ്ട്. ജനമൈത്രീ പൊലീസ്, ജനപ്രതിനിധി, വ്യത്യസ്ത പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ വീടുകളുടെ താക്കോൽ കൈമാറും.