മനുഷ്യ– വന്യമൃഗ സംഘർഷം ലഘൂകരിക്കാനുള്ള പദ്ധതികൾക്കായി സംസ്ഥാനം സമർപ്പിച്ച 620 കോടി രൂപയുടെ ശുപാർശ കേന്ദ്രം തള്ളി. ആവശ്യമായ ഫണ്ട് സ്വയം കണ്ടെത്തി സംസ്ഥാനം തന്നെ പദ്ധതി നടപ്പാക്കിയാൽ മതിയെന്ന നിർദേശത്തോടെയാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ശുപാർശ മടക്കിയത്.
ഇതോടെ, തദ്ദേശ സ്ഥാപനങ്ങളുടെ കൂടി സഹകരണത്തോടെ ബൃഹത് പദ്ധതി നടപ്പാക്കാനുള്ള വഴികൾ തേടാൻ വനം വകുപ്പ് തീരുമാനിച്ചു. ചീഫ് സെക്രട്ടറിയും വനം അഡീഷനൽ ചീഫ് സെക്രട്ടറിയും ഉൾപ്പെട്ട ഉന്നതതല സമിതിക്കായിരിക്കും ശുപാർശ തയാറാക്കുന്ന ചുമതല. ജനവാസ മേഖലകളിൽ വന്യമൃഗങ്ങൾ ഇറങ്ങി കൃഷിക്കും മനുഷ്യജീവനും നാശം ഉണ്ടാക്കുന്നതു തടയാനാണ് പദ്ധതി തയാറാക്കിയത്. പ്രായോഗികവും സംയോജിതവുമായ സമീപനത്തിലൂടെ മനുഷ്യ–വന്യമൃഗ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മാർഗങ്ങൾ ജനപ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, വനം ഉദ്യോഗസ്ഥർ പൊതുജനങ്ങൾ എന്നിവരിൽ നിന്നു ക്ഷണിച്ചിരുന്നു. 1600ൽപരം നിർദേശങ്ങൾ ലഭിച്ചതിൽ നിന്ന് പ്രായോഗികമായ പദ്ധതികൾ ഉൾപ്പെടുത്തിയാണ് 620 കോടി രൂപയുടെ ശുപാർശ തയാറാക്കി കേന്ദ്രത്തിനു നൽകിയത്.
5 വർഷം കൊണ്ട് നടപ്പാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. വനം മന്ത്രി എ.കെ.ശശീന്ദ്രൻ ഇതിനായി കേന്ദ്രമന്ത്രിയെ നേരിട്ടു കാണുകയും ചെയ്തിരുന്നു. എന്നാൽ, കേരളത്തിന്റെ ശുപാർശ അംഗീകരിക്കാൻ സാധിക്കില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി– കാലാവസ്ഥാ മന്ത്രി തന്നെ സംസ്ഥാനത്തെ നേരിട്ട് അറിയിച്ചു. ഇതിനു പുറമേ, 10 വർഷത്തേക്ക് ലക്ഷ്യമിട്ട് 1,150 കോടി രൂപയുടെ പദ്ധതി തയാറാക്കി സംസ്ഥാന ആസൂത്രണ ബോർഡിനും വനം വകുപ്പ് സമർപ്പിച്ചിട്ടുണ്ട്. ഈ ശുപാർശകളിലാണ് ഇനി വനം വകുപ്പിന്റെ പ്രതീക്ഷ.