പലിശ നിരക്കുകളിൽ മാറ്റമില്ലാതെ പുതിയ പണനയം റിസർവ് ബാങ്ക് പ്രഖ്യാപിച്ചു. വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്കായ റിപ്പോ 6.5 ശതമാനമായി തുടരും. നടപ്പുസാമ്പത്തികവർഷം തുടർച്ചയായി മൂന്നാംതവണയാണ് പണനയ അവലോകന സമിതി (എംപിസി) പലിശ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തുന്നത്. 2022 ഏപ്രിലിൽ നാല് ശതമാനമായിരുന്നു റിപ്പോ നിരക്ക്. പണപ്പെരുപ്പം നിയന്ത്രിക്കാനെന്നപേരിൽ പിന്നീട് ഒമ്പത് മാസത്തിനുള്ളിൽ ആറുതവണയായി 250 ബേസിസ് പോയിന്റ് (2.50 ശതമാനം) വർധിപ്പിച്ചാണ് നിലവിലുള്ള 6.5 ശതമാനത്തിലേക്ക് എത്തിച്ചത്. ഇതിലൂടെ ഭവന, വ്യക്തിഗത, വാഹന വായ്പകള്‍ ഉള്‍പ്പെടെ എല്ലാ വായ്പകളുടെയും പലിശനിരക്ക് ഉയര്‍ന്നു.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ നേരിടുന്ന പണപ്പെരുപ്പ ഭീഷണിയാണ് നിരക്ക് മാറ്റത്തിൽനിന്ന് റിസർവ് ബാങ്കിനെ തടയുന്നത്. നിരക്ക് ഉയര്‍ത്തിയാല്‍ പണപ്പെരുപ്പം കൂടുമെന്നതാണ് ആശങ്ക. ഭക്ഷ്യവസ്തുക്കളുടെ ഉയർന്ന വില പണപ്പെരുപ്പത്തിന് പ്രധാനകാരണമായി റിസർവ് ബാങ്ക് വിലയിരുത്തുന്നു.
2023–24 സാമ്പത്തികവര്‍ഷത്തെ ഉപഭോക്തൃവില സൂചികയെ അടിസ്ഥാനമാക്കി പണപ്പെരുപ്പ അനുമാനം ജൂണില്‍ കണക്കാക്കിയത് 5.1 ശതമാനമാണ്. ഇത് പുതിയ പ്രഖ്യാപനത്തില്‍ 5.4 ശതമാനമായി ഉയര്‍ത്തി. രണ്ടാംപാദത്തില്‍ 6.2 ശതമാനവും മൂന്നാംപാദത്തില്‍ 5.7 ശതമാനവും അവസാന പാദത്തിലും 2024–25 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തിലും 5.2 ശതമാനവുമായിരിക്കുമെന്നും പ്രഖ്യാപനത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.
പച്ചക്കറിവില ഉയര്‍ന്നതോടെ ചില്ലറ പണപ്പെരുപ്പം ജൂണില്‍ 4.81 ശതമാനമായിരുന്നു. ആഗസ്തിലും ഉയരുമെന്നാണ് വിലയിരുത്തൽ. ചില്ലറ പണപ്പെരുപ്പം നാല് ശതമാനത്തിലേക്ക് എത്തിക്കുകയാണ് റിസര്‍വ് ബാങ്ക് ലക്ഷ്യം. ഇതിനുള്ള നടപടികള്‍ക്കായി വിപണിയെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. 2023–24 സാമ്പത്തികവര്‍ഷം രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ച അനുമാനം 6.5 ശതമാനമായി നിലനിര്‍ത്തി. അടുത്ത സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദം ജിഡിപി വളര്‍ച്ച അനുമാനം 6.6 ശതമാനമാകും.