ഓണത്തിന് വിതരണം ചെയ്യാനുള്ള കൂടുതൽ അരിവിഹിതം എത്രയാണെന്നോ എത്ര കിട്ടുമെന്നോ ഇനിയും അറിയില്ല. പ്രത്യേക അലോട്ട്‌മെന്റ് വന്നാൽ പട്ടിക നൽകി അരി വിതരണം ചെയ്യുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അരിയുടെ ലഭ്യതക്കുറവുമൂലം നീല, വെള്ള, സ്പെഷ്യൽ കാർഡുകളുടെ അരിവിഹിതത്തിലും വലിയ തോതിൽ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ മാസം ഏഴു കിലോയും അതിനു മുമ്പുള്ള ആറുമാസക്കാലം പത്തുകിലോ വീതവുമാണ് ഈ കാർഡുകാർക്ക് നൽകിയിരുന്നത്.
മഞ്ഞ, പിങ്ക് കാർഡുകാർക്ക് കേന്ദ്ര അലോട്ട്‌മെന്റിലൂടെ അരി ലഭിക്കുമ്പോൾ മറ്റുള്ള കാർഡുകാർക്ക് കേന്ദ്രത്തിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും സംസ്ഥാന സർക്കാർ പണം കൊടുത്ത് അരി വാങ്ങിയാണ് വിതരണം ചെയ്തുവരുന്നത്. വിളവുകാലത്ത് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൂടുതലായി കിട്ടുന്ന അരി സംഭരിച്ചുവെച്ചാണ് മുൻ മാസങ്ങളിൽ കൂടുതൽ അരി വിതരണം ചെയ്തിരുന്നത്. എന്നാൽ, നീക്കിയിരിപ്പ് കുറഞ്ഞതോടെ കാർഡുടമകൾക്ക് അരിവിഹിതം കുറയ്ക്കേണ്ട അവസ്ഥയായി.