24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ചലച്ചിത്ര അവാർഡ്: ആരോപണം കടുപ്പിച്ച് വിനയൻ; ‘വിശ്വവിഖ്യാത’ വിവാദം
Uncategorized

ചലച്ചിത്ര അവാർഡ്: ആരോപണം കടുപ്പിച്ച് വിനയൻ; ‘വിശ്വവിഖ്യാത’ വിവാദം

കൊച്ചി ∙ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ സംവിധായകൻ വിനയന്റെ സിനിമയെ അവഗണിക്കാൻ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് ഇടപെട്ടെന്ന ആരോപണവുമായി ബന്ധപ്പെട്ടു വിവാദം മുറുകുന്നു. രഞ്ജിത്തിനു ക്ലീൻ ചിറ്റ് നൽകും മുൻപ് മന്ത്രി സജി ചെറിയാൻ കാര്യങ്ങൾ അന്വേഷിക്കണമെന്നു വിനയൻ പറഞ്ഞു. ‘വിശ്വവിഖ്യാത സംവിധായകർ’ പറയുന്നതു വിശ്വസിക്കാതെ മന്ത്രി നിയമവും ചട്ടവും നോക്കണമെന്നും അഭിപ്രായപ്പെട്ടു.താൻ സംവിധാനം ചെയ്ത ‘പത്തൊൻപതാം നൂറ്റാണ്ടി’നെ ബോധപൂർവം തഴയാൻ രഞ്ജിത് ജൂറി അംഗങ്ങൾക്കിടയിൽ ആശയവിനിമയം നടത്തിയെന്ന ആരോപണത്തെ സാധൂകരിക്കാൻ ജൂറി അംഗം നേമം പുഷ്പരാജിന്റെ ഫോൺ സംഭാഷണം വിനയൻ പുറത്തുവിട്ടിരുന്നു. പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നിയന്ത്രണത്തിലായിരുന്ന ചലച്ചിത്ര അവാർഡ് നിർണയം സർക്കാർ സ്വാധീനം ഇല്ലാതാക്കാനാണ് ഹൈക്കോടതി ഇടപെടലിലൂടെ ചലച്ചിത്ര അക്കാദമിക്കു കീഴിലാക്കിയതെന്നും അതാണ് അട്ടിമറിക്കപ്പെട്ടതെന്നും വിനയൻ പറഞ്ഞു.അവാർഡ് നിർണയത്തിനായി സിനിമ കാണിക്കുമ്പോഴും ചർച്ച നടക്കുമ്പോഴും മന്ത്രി ഒപ്പമില്ലല്ലോ. പിന്നെയെങ്ങനെയാണ് ചെയർമാൻ ഇടപെട്ടിട്ടില്ലെന്നു മന്ത്രി പറയുന്നത്. രഞ്ജിത്തിന്റെ ഇടപെടൽ തുടക്കദിവസങ്ങളിൽത്തന്നെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മനു സി.പുളിക്കലിനോട് നേമം പുഷ്പരാജ് ചൂണ്ടിക്കാട്ടിയിരുന്നു. മനു അതു നിയന്ത്രിക്കാനും ശ്രമിച്ചു. ജൂറി അംഗം ജെൻസിയും ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും മന്ത്രിയറിഞ്ഞില്ലെന്നു പറഞ്ഞാൽ കഷ്ടമാണ്. അവാർഡ് നിർണയത്തിനെതിരെ കോടതിയിൽ പോകില്ല. അതു കലാകാരൻമാർക്കു കിട്ടിയ അംഗീകാരമാണ്. എന്നാൽ, രഞ്ജിത്തിന്റെ ഇടപെടലിനെതിരെ കോടതിയെ സമീപിക്കും’’– വിനയൻ പറഞ്ഞു.

രഞ്ജിത് ഇടപെട്ടു: ജൂറി അംഗം ജെൻസി

കൊച്ചി ∙ ചലച്ചിത്ര അവാർഡ് നിർണയ വേളയിൽ ജൂറി അംഗങ്ങളോടു ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് ആശയവിനിമയം നടത്തിയിരുന്നതായി ജൂറി അംഗവും ഗായികയുമായ ജെൻസി വെ‌ളിപ്പെടുത്തി. താൻ പറഞ്ഞ ചില പാട്ടുകൾ കേൾക്കണമെന്നും ചില പ്രമുഖരെഴുതിയതു ചവറാണെന്നും രഞ്ജിത് പറഞ്ഞിരുന്നു. ചെയർമാനെന്ന നിലയിൽ അത്തരമൊരു ഇടപെടൽ രഞ്ജിത്തിൽനിന്നു പ്രതീക്ഷിച്ചതല്ല – ഒരു ചാനലിനോടു പ്രതികരിക്കവേ ജെൻസി പറഞ്ഞു. റഫീഖ് അഹമ്മദിന് അവാർഡ് കൊടുക്കണമെന്നാണ് എല്ലാ പാട്ടുകളും കേട്ടശേഷം താൻ നിശ്ചയിച്ചിരുന്നതെന്നും ജെൻസി പറഞ്ഞു.

∙ ‘ആരോപണങ്ങളെപ്പറ്റി ജൂറി അംഗം നേമം പുഷ്പരാജുമായി ചർച്ച നടത്തും. ചെയർമാനെന്ന നിലയിൽ എന്നെ ആരും സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ല. ഇടപെടലുണ്ടായെന്ന് എനിക്കു പരാതിയും കിട്ടിയിട്ടില്ല. കിട്ടിയാൽ പരിശോധിക്കും.’ – ഗൗതം ഘോഷ്, ജൂറി ചെയർമാൻ

∙‘രഞ്ജിത്തിന്റേത് മാടമ്പി ശൈലിയാണ്. ‘ചവറ്’ എന്നൊക്കെ ഒരു സിനിമയെപ്പറ്റി പറയുന്നത് ചലച്ചിത്ര അക്കാദമി ചെയർമാനു യോജിച്ച ഭാഷയോ പ്രയോഗമോ അല്ല. ആരോപണത്തെപ്പറ്റി സർക്കാർ അന്വേഷിക്കണം. ജൂറി അംഗങ്ങളുടെ ശബ്ദരേഖ പരിശോധിക്കണം. സംവിധായകൻ വിനയൻ അവാർഡിനു പിറകെ പോകുന്ന ആളാണെന്നു കരുതുന്നില്ല.’ – ടി.ടി. ജിസ്മോൻ, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ര‍ഞ്ജിത് വലിയ ചലച്ചിത്ര ഇതിഹാസം: മന്ത്രി സജി ചെറിയാൻ

ആലപ്പുഴ ∙ ചലച്ചിത്ര അവാർഡ് നിർണയ വിവാദത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന് പിന്തുണയുമായി മന്ത്രി സജി ചെറിയാൻ. രഞ്ജിത് മാന്യനായ, കേരളം കണ്ട ഏറ്റവും പ്രഗല്ഭനായ ചലച്ചിത്ര ഇതിഹാസമാണെന്നും അവാർഡ് നിർണയത്തിൽ അദ്ദേഹം ഇടപെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അവാർഡ് നിർണയം പുനഃപരിശോധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

ലോകപ്രശസ്തരായ അംഗങ്ങളുള്ള നിഷ്പക്ഷ ജൂറിയാണ് അവാർഡ് നിശ്ചയിക്കുന്നത്. അവരെ തിരഞ്ഞെടുത്തതു രഞ്ജിത്തല്ല; നടപടിക്രമങ്ങളിലൂടെയാണ്. രഞ്ജിത്തിന് അവാർഡ് നിർണയത്തിൽ ഇടപെടാനാകില്ല. ജൂറിയുമായി സംസാരിക്കാനും കഴിയില്ല.

ചെയർമാന്റെ ഇടപെടലിനു തെളിവായി ശബ്ദരേഖയുണ്ടെന്നു ചൂണ്ടിക്കാട്ടിയപ്പോൾ, ഓഡിയോ ഒക്കെ ആർക്കും ഉണ്ടാക്കാം എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. തെളിവുണ്ടെങ്കിൽ നിയമനടപടിയുമായി പോകട്ടെയെന്നും മന്ത്രി പറഞ്ഞു.

Related posts

മജ്ജമാറ്റിവെക്കലിലൂടെ രക്താർബുദത്തെ അതിജീവിച്ചവർ കൊച്ചിയിൽ ഒത്തുകൂടി

Aswathi Kottiyoor

പ്രതീക്ഷിച്ച വിജയം നേടാനായില്ല,തിരുത്തലുകൾ വരുത്തും, സർക്കാരിന്‍റെ പ്രവർത്തനങ്ങൾ കൂടുതൽ മികവോടെ നടപ്പാക്കും

Aswathi Kottiyoor

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലേക്ക് നടത്തിയ കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം

Aswathi Kottiyoor
WordPress Image Lightbox