സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ മടിക്കുന്ന സാഹചര്യം മാറണമെന്നും ഇതിനായി പൊതുബോധത്തിൽ മാറ്റമുണ്ടാകണമെന്നും മന്ത്രി വീണാ ജോർജ്. നിയമനടപടികൾ സ്വീകരിക്കുന്നതിനുള്ള സഹായം സർക്കാർ നൽകുമെന്നും മന്ത്രി പറഞ്ഞു. “സ്വകാര്യതയ്‌ക്കുള്ള അവകാശം, സൈബർ ലോകത്തെ പ്രശ്‌നങ്ങൾ, സുരക്ഷാ പ്രശ്‌നങ്ങളും സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗവും’ എന്ന വിഷയത്തിൽ സംസ്ഥാന വനിത കമീഷനും ദേശീയ വനിത കമീഷനും സംയുക്തമായി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങളിൽ വർധനയുണ്ട്. ഇത്തരത്തിൽ ഭരണഘടനപരമായ അവകാശങ്ങളെ ലംഘിക്കുന്ന സൈബർ ഇടപെടലുകൾ അനുവദിക്കില്ല. 20 പൊലീസ് ജില്ലകളിലായി 20 സൈബർ പൊലീസ് സ്റ്റേഷനുകൾ സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ സംസ്ഥാന വനിത കമീഷൻ അധ്യക്ഷ പി സതീദേവി അധ്യക്ഷയായി. കമ്മീഷൻ അംഗം ഇന്ദിര രവീന്ദ്രൻ, വി ആർ മഹിള മണി, പി കുഞ്ഞായിഷ, ആർ പാർവതി ദേവി, എ യു സുനിൽകുമാർ, ഷാജി സുഗുണൻ, ധന്യ മേനോൻ എന്നിവരും പങ്കെടുത്തു.