സംസ്ഥാനത്തെ 12 ഗവ. മെഡിക്കൽ കോളേജിലെ 1550 എംബിബിഎസ് സീറ്റിൽ ഒന്നുപോലും നഷ്ടപ്പെടില്ല. ആലപ്പുഴ ഗവ. ടിഡി മെഡിക്കൽ കോളേജിൽ 175 എംബിബിഎസ് സീറ്റിൽ ഈ വർഷവും പ്രവേശനം നടത്താൻ ഒരുക്കം പൂർത്തിയാക്കി. ദേശീയ മെഡിക്കൽ കമീഷൻ (എൻഎംസി) ഫെബ്രുവരിയിലാണ് ആലപ്പുഴയിൽ പരിശോധനയ്‌ക്ക് എത്തിയത്. അന്ന് പരിശോധനാ സംഘം ചൂണ്ടിക്കാണിച്ചത് ചികിത്സാ പരിമിതികളായിരുന്നില്ല. പഞ്ചിങ് മെഷീൻ, സിസിടിവി കാമറ തുടങ്ങിയവയുടെ കുറവുകളായിരുന്നു. അവ പരിഹരിച്ച്, റിപ്പോർട്ട് എൻഎംസിക്ക് കൈമാറി.
ഒന്നാം വർഷ എംബിബിഎസ് പ്രവേശനത്തിന് തടസ്സമില്ലെന്ന് എൻഎംസി വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴകൂടി ഉൾപ്പെടുത്തി പ്രവേശന കമീഷണർ ഓപ്‌ഷൻ ക്ഷണിച്ചു. രണ്ടാം പിണറായി സർക്കാർ കഴിഞ്ഞ വർഷം സാധ്യമാക്കിയ ഇടുക്കി, കോന്നി മെഡിക്കൽ കോളേജുകളിൽ അനുവദിച്ച സീറ്റിലും പരിശോധനയിൽ എൻഎംസി സംതൃപ്‌തി രേഖപ്പെടുത്തി.
യുഡിഎഫ് സർക്കാർ കടലാസിൽ ആരംഭിച്ച ഇടുക്കി മെഡിക്കൽ കോളേജിന്റെ അംഗീകാരം 2016ൽ കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു. മറ്റു മെഡിക്കൽ കോളേജുകളിലേക്ക് കുട്ടികളെ മാറ്റി അവരുടെ ഭാവി സംരക്ഷിച്ചത് ഒന്നാം പിണറായി സർക്കാരാണ്. കഴിഞ്ഞവർഷം ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിലാണ് ഇടുക്കിയിൽ മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കി എംബിബിഎസ് പ്രവേശനത്തിന് അനുമതി ലഭ്യമാക്കിയത്. കോന്നിയിലും അതിവേഗം മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കി എംബിബിഎസിന് അനുമതി നേടിയെടുക്കാൻ സർക്കാരിന് കഴിഞ്ഞു.