കോഴിക്കോട് ചേലേമ്പ്രയിലെ ദേവകി അമ്മ മെമ്മോറിയൽ കോളജ് ഓഫ് ഫാർമസിയിൽ അധ്യാപകനായ അരുൺലാലിനാണ് രസകരമായ അനുഭവമുണ്ടായത്. അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ് വിവിധ ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നത്.കോഴിക്കോട് ബൈപ്പാസിൽ പാർക്ക് ചെയ്തിരുന്ന എന്റെ ബുള്ളറ്റിലാണ് ആരോ കുറിപ്പ് എഴുതിവച്ചു പോയത്. കൈ നിറയെ ധനം ഉള്ളവനല്ല, മനസ്സ് നിറയെ നന്മയുള്ളവനാണ് സമ്പന്നൻ – കുറിപ്പും അതിനൊപ്പമുണ്ടായിരുന്ന രണ്ട് അഞ്ച് രൂപാ തുട്ടുകളുടെയും ചിത്രം സഹിതം അരുൺലാൽ കുറിച്ചു.
‘‘കുറച്ച് എണ്ണ എടുത്തിട്ടുണ്ട്. പൊരുത്തപ്പെട്ടു തരുക. ഗതികേടു കൊണ്ടാണ്. എന്ന് ഞങ്ങൾ. 10 രൂപ ഇതിൽ വച്ചിട്ടുണ്ട്. പമ്പിൽ എത്താൻ വേണ്ടിയാണ്. പമ്പിൽനിന്ന് കുപ്പിയിൽ എണ്ണ തരുകയില്ല. അതുകൊണ്ടാണ്’ – അജ്ഞാതന്റെ കുറിപ്പിൽ പറയുന്നു.
എന്താണ് സംഭവിച്ചതെന്ന് അരുൺലാലിന്റെ വാക്കുകളിലൂടെ: ‘‘ഞാൻ കോഴിക്കോട് മെഡിക്കൽ കോളജിന് അടുത്താണ് താമസം. ഞാൻ ചേലമ്പ്രയിലുള്ള ദേവകി അമ്മ മെമ്മോറിയൽ കോളജ് ഓഫ് ഫാർമസിയിൽ അധ്യാപകനാണ്. മഴയായതുകൊണ്ട് ബൈക്ക് തൊണ്ടയാട് പാലത്തിന്റെ താഴെ കൊണ്ടുപോയി വച്ചശേഷം സുഹൃത്തുക്കൾക്കൊപ്പം കാറിലാണ് ഞാൻ കോളജിലേക്കു പോകുന്നത്.
കഴിഞ്ഞ ദിവസവും ഞാൻ ഇതുപോലെ ബൈക്ക് പാലത്തിന്റെ അടിയിൽവച്ച് കാറിൽ കോളജിലേക്കു പോയി. തിരികെ വന്ന് ബൈക്ക് എടുത്ത് വീട്ടിൽ എത്തിയപ്പോഴാണ് മഴക്കോട്ടിന്റെ കവറിൽനിന്ന് നാണയത്തുട്ടുകൾ താഴെ വീണത്. നോക്കുമ്പോൾ അതിൽ ഒരു ചെറിയ കുറിപ്പുമുണ്ട്. വണ്ടിയിൽനിന്ന് പെട്രോൾ ഊറ്റിയെടുത്തെന്നും അതിന്റെ പണം വയ്ക്കുന്നുവെന്നുമാണ് കുറിപ്പിലുള്ളത്.’
‘‘പെട്രോൾ ഊറ്റുന്നത് പലയിടത്തും സംഭവിച്ചിട്ടുണ്ടെങ്കിലും ഇത്തരത്തിൽ കുറിപ്പും പണവും വയ്ക്കുന്നത് അങ്ങനെ കേട്ടിട്ടില്ല. അതുകൊണ്ട് ഇക്കാര്യം ഞാൻ സമൂഹമാധ്യമത്തിൽ പങ്കുവച്ചു എന്നേയുള്ളൂ. ഇനി ഇക്കാര്യം അതുവച്ച ആളുകളിലേക്ക് എത്തുകയാണെങ്കിൽ എനിക്ക് അവരെ നേരിൽ കണ്ടാൽ കൊള്ളാമെന്നുണ്ട്’ – അരുൺലാൽ പറഞ്ഞു.