നാലുവർഷത്തിനിടെ പാചകവാതക സബ്‌സിഡി ഇനത്തിൽ വെട്ടിക്കുറച്ചത് മുപ്പതിനായിരം കോടിരൂപയെന്ന് കേന്ദ്രത്തിന്റെ കുറ്റസമ്മതം. പാചക വാതക വില കുതിച്ചുയരുന്ന സാഹചര്യത്തിൽ രാജ്യസഭാംഗം എ എ റഹീമിന്റെ ചോദ്യത്തിനാണ് പെട്രോളിയം- പ്രകൃതിവാതക വകുപ്പ് മന്ത്രി രാമേശ്വർ തേലിയുടെ മറുപടി.
2018-19 സാമ്പത്തിക വർഷത്തിൽ സബ്സിഡിക്കായി 37,209 കോടി നീക്കിവെച്ചപ്പോൾ 2020- 21 ആകുമ്പോഴേക്കും 11,896 കോടിയായി. 2022-23 സാമ്പത്തിക വർഷത്തിൽ 6965 കോടിയാക്കി വെട്ടിച്ചുരുക്കിയെന്ന് മന്ത്രി പഞ്ഞു. എത്രപേരാണ് രാജ്യത്ത് എൽപിജി ഉപയോഗിക്കുന്നതെന്ന കണക്ക് കൈവശമില്ലന്നും12 വർഷങ്ങൾക്ക് മുൻപുള്ള സെൻസസ് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴും വിശകലനമെന്നും മന്ത്രി പറഞ്ഞു. അതേസമയം ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായി എൽപിജി കണക്ഷൻ നൽകും എന്ന് അവകാശപ്പെട്ടയാളാണ് നരേന്ദ്ര മോദിയെന്നും അത് നൽകിയില്ലന്ന് മാത്രമല്ല സബ്സിഡിപോലും കുത്തനെ വെട്ടിക്കുറച്ചുവെന്നും എ എ റഹീം പ്രസ്‌താവനയിൽ കുറ്റപ്പെടുത്തി.