കൊട്ടിയൂര്‍: കോടികൾ മുടക്കി റോഡുകൾ നിർമിക്കുമ്പോൾ ഓവുചാലുകൾ അനുബന്ധമായി ഇല്ലാത്തതിനാൽ മലയോര ഹൈവേ തോടായി മാറി. മണത്തണ അമ്പായത്തോട് വരെ പതിനാല് കിലോമീറ്റർ മലയോര ഹൈവേയില്‍ ഓവുചാല്‍ ഇല്ലാത്തതു മൂലം വെള്ളം റോഡിലൂടെ ഒഴുകുന്നത് വാഹന യാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും ദുരിതമാകുന്നു. ചുങ്കക്കുന്ന് മുതല്‍ നീണ്ടുനോക്കി വരെയുള്ള സ്ഥലങ്ങളിലാണ് റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത്. ഒരാഴ്ചയിലധികമായി തുടരുന്ന കനത്ത മഴയില്‍ മണത്തണ-അമ്പായത്തോട് മലയോര ഹൈവേയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്.
ചുങ്കക്കുന്ന് മുതല്‍ നീണ്ടുനോക്കി വരെയുള്ള ഭാഗത്തെ ഓവുചാലുകള്‍ മണ്ണ് മൂടിയതും സ്വകാര്യ വ്യക്തികള്‍ വീട്ടിലേക്ക് റോഡ് നിര്‍മിക്കാനായി ഓവുചാലുകള്‍ മൂടിയതുമാണ് പ്രധാനമായും വെള്ളം റോഡിലൂടെ ഒഴുകാന്‍ കാരണം.
ചില സ്ഥലങ്ങളില്‍ ഓവുചാല്‍ നിര്‍മിക്കാത്തതും വെള്ളക്കെട്ടിന് കാരണമായിട്ടുണ്ട്. ഇത് ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ ചെറുവാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും ഒരുപോലെ ഭീഷണിയാവുകയാണ്. വെള്ളക്കെട്ട് മൂലം റോഡിലെ കുഴികാണാതെ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടാനും കാരണമാകുന്നുണ്ട്. കാല്‍നടക്കാര്‍ക്ക് വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ അരികിലേക്ക് മാറിനില്ക്കാന് പോലും കഴിയാത്ത സ്ഥിതിയാണ്.
അമിതവേഗത്തിയില് വരുന്ന വാഹനങ്ങള്‍ കാല്‍നടക്കാരെ നനച്ചുകൊണ്ടാണ് കടന്നുപോകുക. വെള്ളത്തിന്റെ കുത്തൊഴുക്ക് റോഡിന്റെ തകര്‍ച്ചക്കും കാരണമാകുന്നുണ്ട്.