കെഎസ്ആർടിസിയുടെ വരുമാനം വർധിപ്പിക്കാനുള്ള മാർഗമെന്തെന്ന് സർക്കാരിനോട് ആരാഞ്ഞ് ഹൈക്കോടതി. ജീവനക്കാരുടെ ശമ്പളവും പെൻഷനും ഇനി ഹർജി പരിഗണിക്കുന്ന ഇരുപത്താറിനകം വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും കോടതി വ്യക്തമാക്കി. ശമ്പളവും പെൻഷനും നൽകാത്തതിനെതിരെ ജീവനക്കാർ നൽകിയ ഹർജികൾ ജസ്‌റ്റിസ് ദേവൻ രാമചന്ദ്രനാണ് പരിഗണിച്ചത്.
സർക്കാരിന്റെ സഹായമില്ലാതെ ജൂണിലെ ശമ്പളബാക്കി നൽകാനാകില്ലെന്ന് ഓൺലൈനായി ഹാജരായ കെഎസ്‌ആർടിസി എംഡി ബിജു പ്രഭാകർ അറിയിച്ചു. സർക്കാർ സഹായമായി ഈ മാസം ലഭിച്ച 30 കോടി രൂപ ഉപയോഗിച്ച് ശമ്പളബാക്കി നൽകാനാകില്ല. കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള ഭൂമി പണയപ്പെടുത്തിയിരിക്കുകയാണ്. ബാധ്യത ഒഴിപ്പിച്ചെടുക്കാൻ ശ്രമം നടക്കുന്നുണ്ട്. ശമ്പള ബാക്കി നൽകാൻ കുറച്ച് സമയം ആവശ്യമാണെന്നും എംഡി വ്യക്തമാക്കി.
കെഎസ്ആർടിസി അടച്ചുപൂട്ടുക എന്ന നയം സർക്കാരിനില്ലെങ്കിലും സാമ്പത്തിക സഹായത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് കോടതി പറഞ്ഞു. കോർപറേഷനാണെങ്കിലും സർക്കാരിന്റെ നിയന്ത്രണത്തിലായതിനാൽ എംഡിക്കോ മറ്റുള്ളവർക്കോ തീരുമാനമെടുക്കാനാകില്ല. ചെലവും വരുമാനവും തമ്മിലുള്ള അന്തരം പരിഹരിക്കാൻ സർക്കാർ തീരുമാനം വേണം. താൽക്കാലികമായെങ്കിലും സർക്കാർ ഇടപെടൽ വേണമെന്നും കോടതി വ്യക്തമാക്കി.
ശമ്പളം വൈകിയാൽ പണിമുടക്കും: കെഎസ്‌ആർടിഇഎ
കെഎസ്‌ആർടിസിയിലെ മാനേജ്‌മെന്റ് പ്രവർത്തനങ്ങളെക്കുറിച്ച് വിവരിക്കുന്ന സിഎംഡി ബിജുപ്രഭാകറിന്റെ വീഡിയോയുടെ നാലാംഭാഗം വെള്ളി പകൽ മൂന്നിന് സമൂഹമാധ്യമത്തിൽ അപ്‌ലോഡ് ചെയ്യും. അഞ്ചുഭാഗങ്ങളുള്ള വീഡിയോ പരമ്പരയുടെ ആദ്യമൂന്നു ഭാഗങ്ങൾ കഴിഞ്ഞദിവസങ്ങളിൽ പുറത്തുവന്നിരുന്നു. കഴമ്പില്ലാത്ത വിമർശനങ്ങൾ നടത്തിയതിൽ യൂണിയനുകൾക്ക് പ്രതിഷേധമുണ്ട്. അടിയന്തരയോഗം വിളിച്ച് കെഎസ്‌ആർടിഇഎ സംസ്ഥാന കമ്മിറ്റി വിഷയം ചർച്ച ചെയ്‌തു. ശമ്പളം അനിശ്‌ചിതമായി വൈകിയാൽ പണിമുടക്ക് ഉൾപ്പെടെയുള്ള സമരമാർഗങ്ങളിലേക്ക് നീങ്ങാൻ യോഗം തീരുമാനിച്ചു. ഗതാഗതമന്ത്രി, ധനമന്ത്രി എന്നിവരുമായി കെഎസ്‌ആർടിഇഎ ഭാരവാഹികൾ ചർച്ച നടത്തി. ബുധനാഴ്‌ച ഡ്രൈവർ, കണ്ടക്ടർ എന്നിവരുടെ പുതിയ സ്ഥലമാറ്റ ഉത്തരവ് പുറത്തിറങ്ങി