ഓണാഘോഷമടക്കം ആഗസ്‌തിലെ ചെലവിന് 8000 കോടി രൂപ സർക്കാർ കണ്ടെത്തണം. ജീവനക്കാരുടെ ശമ്പളത്തിന് 3398 കോടിയും സർവീസ് പെൻഷൻ വിതരണത്തിന് 2088 കോടിയും വേണം. രണ്ടുമാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമ പെൻഷൻ വിതരണത്തിന് 1700 കോടി രൂപ നീക്കിവയ്‌ക്കണം. ബോണസ്, ഉത്സവബത്ത, അഡ്വാൻസ് എന്നിവയ്‌ക്കായി 600 കോടിയും വേണ്ടിവരും. കെഎസ്‌ആർടിസിക്ക് ശമ്പളം, പെൻഷൻ എന്നിവയ്‌ക്കായി 70 കോടി രൂപവീതം 140 കോടി നൽകണം. ഇതിനുപുറമെ വിവിധ വിഭാഗങ്ങൾക്ക് ഓണത്തിന് നൽകുന്ന ആനുകൂല്യത്തിനും പണം കണ്ടെത്തണം.
വല്ലാത്ത സാമ്പത്തിക ഞെരുക്കത്തിലാണ് സർക്കാർ മുന്നോട്ടുപോകുന്നത്. കഴിഞ്ഞയാഴ്‌ച അവസാനദിവസം ട്രഷറി ഓവർഡ്രാഫ്‌റ്റിലേക്ക് പോയി. ചൊവ്വാഴ്‌ച സംസ്ഥാനത്തിന്റെ കടപത്ര വിൽപ്പനയിലൂടെ 1500 കോടി രൂപ ട്രഷറിയിലെത്തിയത് പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായി. 7.36 ശതമാനം നിരക്കിൽ 15 വർഷ കാലാവധിയിലാണ് കടമെടുത്തത്.
കേന്ദ്ര സർക്കാരിന്റെ അടിയന്തര സഹായമില്ലാതെ സംസ്ഥാനത്തിന് മുന്നോട്ടുപോകാനാകില്ലെന്നതാണ് സ്ഥിതി. കഴിഞ്ഞ ആഴ്‌ചയിൽ 15,000 കോടി രൂപയുടെ അടിയന്തര സാമ്പത്തികാനുമതികൾ ആവശ്യപ്പെട്ട് ധനമന്ത്രി കെ എൻ ബാലഗോപാൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് നേരിട്ട് നിവേദനം നൽകിയിരുന്നു. ഇതിൽ ഇനിയും മറുപടിയായിട്ടില്ല. കേന്ദ്ര സർക്കാർ നൽകേണ്ടതും സംസ്ഥാന സർക്കാർ വിതരണം ചെയ്‌തതുമായ ഗ്രാന്റ് കുടിശ്ശിക അടിയന്തരമായി അനുവദിക്കണമെന്നതും പരിഗണിക്കപ്പെട്ടിട്ടില്ല.