ഇടനിലക്കാരനിൽനിന്ന് 30,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഉദയകുമാർ പിടിയിലായത്. ഇടനിലക്കാരന്റെ പരാതിയിലാണ് വിജിലൻസ് നടപടി. 6.58 ലക്ഷം രൂപയുടെ ബില്ല് മാറുന്നതിന് ഒരു ലക്ഷം രൂപയാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത് പരാതിക്കാരൻ കെഎസ്ആർടിസി ബസ്സിൽ പരസ്യം പതിക്കുന്നതിന് കരാറെടുത്തിരുന്നു. കരാറിന്റെ ആറര ലക്ഷം രൂപയുടെ ബില്ല് മാറുന്നതിനായി ഉദയകുമാർ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് വിജിലൻസിന്റെ വാർത്താ കുറിപ്പിൽ പറയുന്നത്. അതിൽ 40,000 രൂപ കഴിഞ്ഞ ബധനാഴ്ച ഉദയകുമാറിന് പരാതിക്കാരൻ നൽകി. ബാക്കി തുകയിൽ 30,000 രൂപ വീണ്ടും കൈക്കൂലിയായി ശനിയാഴ്ച രാവിലെ നൽകി. തുടർന്ന് പരാതിക്കാരൻ ഉദയകുമാറിനെ കണ്ട് ബില്ല് മാറുന്ന കാര്യം പറഞ്ഞപ്പോൾ ബാക്കി തുക തന്നില്ലെങ്കിൽ ഇനി മാറാനുള്ള 12 ലക്ഷം രൂപയുടെ ബില്ല് മാറില്ല എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി.
തുടർന്ന് പരാതിക്കാരൻ വിവരം വിജിലൻസ് തെക്കൻ മേഖല പൊലീസ് സൂപ്രണ്ട് ജയശങ്കറിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം തെക്കൻ മേഖല വിജിലൻസ് ഓഫിസിലെ ഡിവൈഎസ്പി വിനോദ് സി.എസിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെ തിരുവനന്തപുരത്തെ പ്രമുഖ ക്ലബ്ബിൽ വച്ച് 30,000 രൂപ വാങ്ങവേ അറസ്റ്റ് ചെയ്യുകയായിരുന്നു.