ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ നൽകാത്തതിൽ കെഎസ്ആർടിസിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കഠിനാധ്വാനം ചെയ്തിട്ടും കെഎസ്ആർടിസി ജീവനക്കാർക്കു ശമ്പളം ലഭിക്കുന്നില്ലെന്നും അവർ. മാസംതോറും 220 കോടിയിലേറെ രൂപ വരുമാനമുണ്ടാക്കിയിട്ടും ഇത്തരം സാമ്പത്തിക ദുരവസ്ഥയിലേക്കു കെഎസ്ആർടിസി തള്ളപ്പെടുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാകുന്നില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. അടുത്ത തവണ ഹർജി പരിഗണിക്കുന്ന 20നകം ശമ്പളം നൽകിയിട്ടില്ലെങ്കിൽ മാനേജിങ് ഡയറക്ടർ ഓൺലൈനിലൂടെ ഹാജരായി വിശദീകരണം നൽകണമെന്നും അദ്ദേഹം നിർദേശിച്ചു.
സർക്കാരിൽനിന്നു സഹായം തേടിയിട്ടുണ്ടെന്നും 30 കോടി രൂപ സർക്കാർ ഇന്നലെത്തന്നെ ക്രെഡിറ്റ് ചെയ്യാനാണു സാധ്യതയെന്നും കെഎസ്ആർടിസിയുടെ അഭിഭാഷക അറിയിച്ചിരുന്നു. ഉടൻതന്നെ ഈ തുക ജീവനക്കാർക്കു ശമ്പളമായി നൽകുമെന്നും അറിയിച്ചു. ജീവനക്കാർക്കു ശമ്പളം നൽകുന്നതിനു മുൻപ് നേരത്തെയുള്ള ബാധ്യതകൾ തീർക്കുന്നത് മുൻ ഉത്തരവിന് വിരുദ്ധമാണെന്ന് കോടതി പറഞ്ഞു. വരുമാനത്തിൽ നിന്നുള്ള തുക ആദ്യം എല്ലാ മാസവും അഞ്ചിനു മുൻപു ജീവനക്കാർക്കു ശമ്പളം നൽകാൻ വിനിയോഗിക്കണമെന്നും പലിശ തിരിച്ചടവ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് അതിനുശേഷം മതിയെന്നുമുള്ള 2022 ജൂൺ 21ലെ ഉത്തരവ് കോടതി ഓർമിപ്പിച്ചു.