∙ സംസ്ഥാനത്തെ വനാന്തരങ്ങളിൽ കഴിഞ്ഞ രണ്ടര വർഷത്തിനിടെ വിവിധ കാരണങ്ങളാൽ ചരിഞ്ഞത് 283 കാട്ടാനകൾ. ഇതിൽ ഈയിടെ അജ്ഞാത കാരണത്താൽ ചരിഞ്ഞ 5 ആനകളിൽ വിഷാംശം സംശയിക്കുന്നതിനെ തുടർന്ന് വനം വകുപ്പ് വിശദമായ അന്വേഷണം തുടങ്ങി. ഭാവിയിൽ ആനകൾ കൊല്ലപ്പെട്ടാൽ ആന്തരികാവയവങ്ങളുടെ പരിശോധന കൃത്യമായി നടത്തണമെന്ന് വനം വിജിലൻസ് വിഭാഗം ചീഫ് വൈൽഡ് ലൈഫ് വാർഡനോട് ശുപാർശ ചെയ്തു.
2021 ജനുവരി 3 മുതൽ കഴിഞ്ഞ മാസം 28 വരെയാണ് 283 ആനകൾ വനത്തിനുള്ളിലും പ്രാന്തപ്രദേശങ്ങളിലും കൊല്ലപ്പെട്ടത്. ഇതിൽ 149 എണ്ണം കൊമ്പനാനകളാണ്. കുട്ടമ്പുഴ (17), ഇടമലയാർ (12), അതിരപ്പിള്ളി (10), അടിമാലി (10) റേഞ്ചുകളിലാണ് ഏറ്റവും കൂടുതൽ ആനകൾ ചരിഞ്ഞത്. 2014–16ൽ വേട്ടയെ തുടർന്ന് 32 ആനകളാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്.
ആറളം, ദേവികുളം ഭാഗങ്ങളിൽ സമീപകാലത്ത് 5 ആനകളുടെ മരണമാണ് ദുരൂഹമായി വനം വകുപ്പ് കണ്ടെത്തിയത്. ഷോക്കടിച്ചും പടക്കം കടിച്ചും ഇവിടെ ആനകൾ ചരിഞ്ഞിട്ടുണ്ടെങ്കിലും 5 എണ്ണത്തിന്റെ മരണ കാരണം കണ്ടെത്താൻ സാധിച്ചിട്ടില്ല. ജഡം കണ്ടെത്തിയതിനു പിന്നാലെ വിഷാംശം ഉള്ളിൽ ചെന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥർ സംശയം ഉന്നയിച്ചിരുന്നു. ആറളത്തും ദേവികുളത്തും ജഡത്തിനു സമീപത്ത് ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ച് വനം വിജിലൻസ് പരിശോധന നടത്തിയിരുന്നു.
വനത്തിലെ ആന മരണം 2021 ജനുവരി 3 – 2023 ജൂൺ 28
ആകെ: 283, ആൺ: 149, പെൺ: 129, തിരിച്ചറിയാത്തത്: 5
(പ്രധാന കാരണങ്ങൾ)
∙ സ്വാഭാവിക കാരണം: 112
∙ സ്വാഭാവിക അപകടം: 60
ആനകൾ കുത്തുകൂടി: 32
∙ രോഗങ്ങൾ: 32
∙ ഷോക്കേറ്റത്: 14
∙ കടുവയുടെ ആക്രമണം: 10
∙ പ്രായാധിക്യം : 10
∙ അജ്ഞാത കാരണം: 5
∙ സ്ഫോടക വസ്തു കടിച്ച്: 2
∙ വാഹനം ഇടിച്ച്: 2
∙ മറ്റു കാരണം: 4