ഏക വ്യക്തിനിയമം വിഭാവന ചെയ്യുന്ന ഭരണഘടനയുടെ 44–ാം വകുപ്പ് എടുത്തുകളയാൻ സിപിഎം അനുവദിക്കില്ല. അത്തരം നീക്കങ്ങളെ പാർട്ടി ശക്തിയുക്തം എതിർക്കും. മതനിരപേക്ഷത അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു പാർട്ടിക്കും ഏക വ്യക്തിനിയമം വേണ്ടെന്ന ലീഗിന്റെ അഭിപ്രായത്തെ അംഗീകരിക്കാൻ കഴിയില്ല. ഇടതുമുന്നണിയിൽനിന്ന് ഈ ലക്ഷ്യം സാധിക്കുന്നതിനു വേണ്ടി പ്രവർത്തിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന കാരണത്താലാണ് അഖിലേന്ത്യാ ലീഗ് മുന്നണിയിൽനിന്നു പോയത്– ഇഎംഎസ് പറയുന്നു.
ദേശാഭിമാനിയിൽ പറഞ്ഞതിങ്ങനെ: ‘ഇന്ത്യൻ ഭരണഘടന നിലവിൽ വന്നിട്ടു 35 വർഷം കഴിഞ്ഞു. ഭാവിയിൽ നടപ്പാക്കേണ്ട ഏക വ്യക്തിനിയമം ഭരണഘടനയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ജാതി, മതം മുതലായ വ്യത്യാസങ്ങൾ ഒന്നും നോക്കാതെ ഇന്ത്യൻ പൗരന്മാർക്കു മുഴുവൻ ബാധകമായ നിയമങ്ങൾ വഴി വിവാഹം, കുടുംബം, പിന്തുടർച്ചാ സ്വത്തവകാശം എന്നിവയെ നിയന്ത്രിക്കണം.’