സംസ്ഥാന പൊതുമേഖലയെ കാലാനുസൃത സാങ്കേതികവിദ്യാമാറ്റത്തിലൂടെ ലാഭകരവും മത്സരാധിഷ്ഠിതവുമാക്കുമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. സംസ്ഥാനത്തെ പൊതുമേഖല, -സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ സംഘടനയായ സ്പാറ്റൊയുടെ സംസ്ഥാന കൺവൻഷൻ കാക്കനാട് ജില്ലാപഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉദ്യോഗസ്ഥരുടെ പ്രൊമോഷന് സേവന കാലാവധിമാത്രം മാനദണ്ഡമായിരുന്നത് ഇനിമുതൽ നിശ്ചിതയോഗ്യതയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാക്കും. പുതിയ റിക്രൂട്ട്മെന്റ് ബോർഡിന് ഇതിന്റെ ചുമതല നൽകുന്ന കാര്യം സർക്കാരിന്റെ സജീവപരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
ഉദ്‌ഘാടനസമ്മേളനത്തിൽ സ്പാറ്റൊ സംസ്ഥാന പ്രസിഡന്റ് വി സി ബിന്ദു അധ്യക്ഷയായി. സ്പാറ്റൊ സംസ്ഥാന ജനറൽ സെക്രട്ടറി ആനക്കൈ ബാലകൃഷ്ണൻ പതാക ഉയർത്തി. എസ് ബി ബിജു, പി പ്രദീപ്കുമാർ, എം ശിവപ്രസാദ്, പി അജിത്കുമാർ എന്നിവർ സംസാരിച്ചു. പൊതുമേഖലാ സ്വയംഭരണസ്ഥാപനങ്ങളെ സംബന്ധിക്കുന്ന 20 പ്രമേയങ്ങൾ കൺവൻഷൻ അംഗീകരിച്ചു. ജനുവരിയിൽ തിരുവനന്തപുരത്ത് സ്പാറ്റൊ സംസ്ഥാന സമ്മേളനം നടക്കും.
പതിനേഴംഗ വനിതാ സബ് കമ്മിറ്റിക്കും കൺവൻഷൻ രൂപംനൽകി. വി എസ് ബിന്ദുവിനെ കൺവീനറും വി എം സരളയെ ജോയിന്റ് കൺവീനറുമായി തെരഞ്ഞെടുത്തു