തിരുവനന്തപുരം അഞ്ചുതെങ്ങ് മാമ്പള്ളിയിൽ വീട്ടമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസ്സുകാരിയെ തെരുവുനായ കടിച്ചുകീറി. മുഖത്തും കഴുത്തിലും ഉൾപ്പടെ ഗുരുതരമായി പരിക്കേറ്റ റോസ്‍ലിയ എന്ന കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കണ്ണിനുൾപ്പടെ കടിയേറ്റ കുട്ടിയ്ക്ക് അടിയന്തര ചികിത്സ നൽകി. കണ്ടുനിൽക്കാനാകാത്ത വിധമാണ് കുഞ്ഞു റോസ്ലിയയുടെ മുഖത്തെ പരിക്കുകൾ. കൺപോളകൾ, ചുണ്ട്, കഴുത്ത് എല്ലാം കടിച്ചുകീറി. ഒപ്പമുണ്ടായിരുന്ന മൂത്ത കുട്ടി ചാടി ജനലിൽ കയറിയതിനാൽ രക്ഷപ്പെട്ടു. ബഹളം കേട്ട് ഓടിയെത്തിയ വീട്ടുകാരാണ് കുഞ്ഞിനെ രക്ഷിച്ചത്. കണ്ണിനും പരിക്കേറ്റതിനാൽ തിരുവനന്തപുരത്തെ കണ്ണാശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നൽകി. വാക്സിനും സീറവും ശേഷം പ്ലാസ്റ്റിക് സർജറിയും വേണ്ടി വരും. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണ്. സംസ്ഥാനത്ത് പ്രതിദിനം തെരുവുനായ ആക്രമണ കേസുകൾ കുറയുന്നുമില്ല. വീണുപോകുന്നതോടെ ഇരയാകുന്നതും ഗുരുതരമായ പരിക്കേൽക്കുന്നതും മരണം വരെ സംഭവിക്കുന്നതും കുട്ടികൾക്കുമാണ്.
സംസ്ഥാനത്ത് ഗുരുതര ഭീഷണിയാകുകയാണ് തെരുവുനായ്ക്കള്‍. മലപ്പുറത്ത് തെരുവുനായ് ആക്രമണത്തിൽ എട്ടുവയസ്സുകാരന് പരിക്കേറ്റിരുന്നു. മലപ്പുറം ജില്ലയിലെ മമ്പാട് ആണ് തെരുവുനായ് ആക്രമണത്തിൽ കുട്ടിക്ക് പരിക്കേറ്റത്. മമ്പാട് പാലാപറമ്പിലെ വീടിന്റെ മുറ്റത്തിട്ട് അഞ്ചോളം തെരുവുനായകൾ ചേർന്നാണ് കുട്ടിയെ ആക്രമിച്ചത്. കുട്ടികളും മുതിർന്നവരും ഒരുപോലെ നായ്ക്കളുടെ ആക്രമണത്തിന് ഇരകളാകുന്നുണ്ട്.
തിരുവനന്തപുരത്ത് മണപ്പുറം നാഗമണ്ഡലം ഭാഗത്ത് 15 പേരെ തെരുവ് നായ കടിച്ചു പരിക്കേൽപ്പിച്ചു. വീടിനകത്ത് ഉണ്ടായിരുന്ന 15 കാരൻ ഉൾപ്പെടെ എട്ട് പേരെയും വഴിയാത്രക്കാരായ നാല് പേരെയും ബൈക്കുകളിൽ പോവുകയായിരുന്ന മൂന്ന് പേരെയും ആണ് കഴിഞ്ഞ ദിവസം രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെയുള്ള സമയത്താണ് ഇത്രയും പേർക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടായത്.
പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ സ്കൂൾ വിട്ട് അമ്മയോടൊപ്പം സ്കൂട്ടറിന് പിന്നിലിരുന്ന് വീട്ടിലേക്ക് പോകുമ്പോൾ പ്ലസ് ടു വിദ്യാർത്ഥിനിക്ക് തെരുവു നായയുടെ കടിയേറ്റു. തിരുവല്ല കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ പെരിങ്ങര വൃന്ദാവനത്തിൽ സഞ്ജീവിന്റെ മകൾ കൃഷ്ണപ്രിയക്കാണ് നായയുടെ കടിയേറ്റത്. പെരിങ്ങര ലക്ഷ്മിനാരായണ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. സ്കൂട്ടറിന്റെ പിന്നിൽ ഇരുന്ന കൃഷ്ണപ്രിയയെ പിന്നിലൂടെ പാഞ്ഞു വന്ന നായ കാലിൽ കടിക്കുകയായിരുന്നു.
കണ്ണൂരിൽ കൂട്ടത്തോടെ ആക്രമിക്കാനെത്തിയ തെരുവുനായ്ക്കളിൽ നിന്ന് യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്. നായ്ക്കൾ കൂട്ടത്തോടെ എത്തുന്നതും ആക്രമിക്കാൻ ശ്രമിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. കയ്യിലുണ്ടായിരുന്ന ബാഗ് വീശിയാണ് യുവതി നായ്ക്കളിൽ നിന്ന് രക്ഷപ്പെട്ടത്. കണ്ണൂർ പന്ന്യന്നൂർ താഴെ ചമ്പാട്ടാണ് സംഭവം.